എ.ഐ ആശങ്കയിൽ 4.6 ലക്ഷം കോടി രൂപ ഠിം!

Monday 16 February 2026 2:47 AM IST

ഐ.ടി കമ്പനികളുടെ വിപണി മൂല്യം മൂക്കുകുത്തി

കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൃഷ്‌ടിക്കുന്ന അനശ്ചിതത്വത്തിന്റെ ആശങ്കയിൽ ഇന്ത്യൻ ഐ.ടി കമ്പനികളുടെ ഓഹരി വില മൂക്കുകുത്തുന്നു. നിക്ഷേപകർ കനത്ത വില്പന സമ്മർദ്ദം സൃഷ്‌ടിച്ചതോടെ ഫെബ്രുവരിയിൽ പ്രമുഖ ഐ.ടി കമ്പനികളുടെ വിപണി മൂല്യത്തിൽ 4.6 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായി. അമേരിക്കയിലെ സ്‌റ്റാർട്ടപ്പായ അന്ത്രോപിക്ക് കഴിഞ്ഞ മാസം പുറത്തിറക്കിയ പുതിയ ടൂൾ ഇന്ത്യയുടെ 28,300 കോടി ഡോളറിന്റെ (26 ലക്ഷം കോടി രൂപ) ഐ.ടി സേവന വ്യവസായത്തിന് കനത്ത തിരിച്ചടി സൃഷ്‌ടിക്കുമെന്ന ആശങ്കയാണ് നിക്ഷേപകരെ വലച്ചത്. പത്ത് മാസത്തിനിടെ ഐ.ടി കമ്പനികളുടെ ഓഹരി വിലയിലുണ്ടായ ഏറ്റവും വലിയ തകർച്ചയാണിത്.

എ.ഐ രംഗത്തുണ്ടാകുന്ന ദ്രുതഗതിയിലെ മാറ്റങ്ങൾ ഇന്ത്യൻ കമ്പനികളുടെ വളർച്ചാ ലക്ഷ്യങ്ങളെ ബാധിച്ചേക്കുമെന്ന് ജെ.പി മോർഗന്റെ അനലിസ്റ്റുകൾ മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച ഇൻഫോസിസ്, ടി.സി.എസ്, എച്ച്.സി.എൽ ടെക്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികളിൽ കനത്ത വില്പന സമ്മർദ്ദമുണ്ടായി. ടി.സി.എസ് 2.1 ശതമാനവും ഇൻഫോസിസ് 1.2 ശതമാനവും എച്ച്.സി.എൽ ടെക്ക് 1.4 ശതമാനവും ഓഹരി വിലയിൽ ഇടിവ് നേരിട്ടു.

അതേസമയം വെള്ളിയാഴ്ച ഇൻഫോസിസ് അടക്കമുള്ള കമ്പനികളുടെ അമേരിക്കൻ ഡെപ്പോസിറ്ററി റസീപ്റ്റുകളിലെ(എ.ഡി.ആർ) കുതിപ്പ് നിക്ഷേപകർക്ക് ആശ്വാസം പകരുന്നുണ്ട്.

വില്ലൻ ആന്ത്രോപിക്കിന്റെ

ക്ലോഡ് കോവർക്ക്

ഡാറ്റാ മേഖലയിലും പ്രൊഫഷണൽ സർവീസ് രംഗത്തും ആർട്ടിഫിഷ്യൽ ഇന്റലിജന്റസ് (എ.ഐ) വരുത്തുന്ന മാറ്റങ്ങൾ നിക്ഷേപകരിൽ കനത്ത ആശങ്കയുണ്ടാക്കുന്നുണ്ട്. ആന്ത്രോപിക്കിന്റെ 'ക്ലോഡ് കോവർക്ക്' ഏജന്റുകൾക്ക് നിയമം, സെയിൽസ്, മാർക്കറ്റിംഗ്, ഡേറ്റാ അനാലിസിസ് ജോലികൾ സ്വയം ചെയ്യാൻ സാധിക്കും. ഇത് പല ഐ.ടി കമ്പനികളുടെയും സേവനം അപ്രസക്തമാക്കുമെന്നാണ് നിക്ഷേപകരുടെ ഭയം. എ.ഐയുടെ ഈ മാറ്റം തൊഴിൽനഷ്ടം ഉണ്ടാക്കിയേക്കാമെന്ന് ഈ രംഗത്തെ ഒരു കൂട്ടം വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുമ്പോൾ ഇത് ഉത്പാദന ക്ഷമത വർദ്ധിപ്പിക്കുമെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്.