ലാന്റ് പൂളിംഗ് നയത്തിൽ അപാകത: കൊച്ചിയിലെ വമ്പൻ പദ്ധതി വൈകും

Monday 16 February 2026 12:48 AM IST

തിരുവനന്തപുരം: കൊച്ചിയിലെ ഇൻഫോപാർക്ക് മൂന്നാം ഘട്ടത്തിൽ 534 ഏക്കറിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന 'എ.ഐ നേറ്റീവ് സിറ്റി പദ്ധതി' വൈകും.

പരിസ്ഥിതി ആഘാത പഠനമോ, സാമൂഹിക ആഘാതപഠനമോ നടത്താതെ ലാന്റ് പൂളിംഗ് പ്രകാരമാണ് കിഴക്കമ്പലം, കുന്നത്തുനാട് മേഖലകളിലായി ഭൂമി കണ്ടെത്തിയത്. 2024-ൽ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ലാൻഡ് പൂളിംഗ് പോളിസിയിൽ ഈ പഠനങ്ങൾ അനിവാര്യമല്ല. എന്നാൽ, സുപ്രീംകോടതി നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങളിൽ ഈ പഠനങ്ങൾ അനിവാര്യമാണ്.

പദ്ധതിയുമായി ബന്ധപ്പെട്ട് റവന്യൂ, രജിസ്ട്രേഷൻ, തദ്ദേശം, വ്യവസായം, നിയമം വകുപ്പുകളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച ശില്പശാലയിൽ ഉദ്യോഗസ്ഥരാണ് ഈ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയത്. ഇതോടെ, തുടർ നടപടികൾ നിറുത്തിവച്ചു. ലാന്റ് പൂളിംഗ് നയിത്തിൽ ഇതും ഉൾപ്പെടുത്തിയാലേ മുന്നോട്ടുപോകാനാവൂ.

എ.ഐ സംവിധാനങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന ഐ.ടി പാർക്കാണ് സ്ഥാപിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം , പ്രകൃതി ദുരന്തം , മഴ, പൈപ്പ് പൊട്ടൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് കൃത്യവും വ്യക്തവുമായ മുന്നറിയിപ്പ് ലഭ്യമാവും. ധാരാളം തൊഴിലവസരങ്ങളുണ്ടാവും.

ലാൻഡ് പൂളിംഗ്

നഷ്ടപരിഹാരം നൽകി നിർബന്ധപൂർവം ഭൂമി ഏറ്രെടുക്കുന്നതിന് (അക്വിസിഷൻ) പകരം ഉടമകൾ സ്വമേധയാ സർക്കാരിന് ഭൂമി നൽകുന്നതാണ് ലാൻഡ് പൂളിംഗ്. സർക്കാർ ഈ ഭൂമി

വികസിപ്പിച്ച് റോഡ്, വെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയ ശേഷം, ഒരു ഭാഗം വികസനച്ചെലവിനായി എടുത്തശേഷം ബാക്കി ഭൂമിയുടെ നിശ്ചിത ശതമാനം മെച്ചപ്പെട്ട വിലയുള്ള പ്ലോട്ടുകളായി ഉടമകൾക്ക് തിരികെ നൽകും. ഭൂമി വികസിപ്പിച്ച ശേഷവും ഉടമസ്ഥാവകാശം ഭൂവുടമകളിൽ തന്നെ നിലനിൽക്കുന്നു.

ഗുണങ്ങൾ

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകളും നഷ്ടപരിഹാരവും ഒഴിവാക്കാം. വികസനത്തിന് ശേഷം ഭൂമിയുടെ മൂല്യം ഗണ്യമായി വർദ്ധിക്കും.