അവയവങ്ങളെത്തിക്കാൻ സർക്കാർ ഹെലികോപ്ടർ: രാത്രി പറക്കൽ കരാറിൽ ഇല്ല
തിരുവനന്തപുരം: ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങൾ തലസ്ഥാനത്തെത്തിക്കാൻ സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റർ ഉപയോഗിക്കാതിരുന്നത് രാത്രി പറക്കൽ കരാറിൽ ഇല്ലാത്തതിനാൽ. പകൽ ഹെലികോപ്റ്റർ ഉപയോഗിക്കാനാണ് ചിപ്സൺ ഏവിയേഷനുമായി സർക്കാർ കരാറിൽ ഏർപ്പെട്ടത്.
വാടകയ്ക്കെടുത്ത എയർബസ് എച്ച് 135 ഹെലികോപ്ടറിന് രാത്രി പറക്കാൻ ഡി.ജി.സി.എ അനുമതിയില്ല. സിവിൽ ഏവിയേഷൻ ചട്ടങ്ങളനുസരിച്ച് രാത്രി പറത്തണമെങ്കിൽ പൈലറ്റിന് അധിക യോഗ്യത വേണം.
കേരളം വാടകയ്ക്കെടുത്ത പൈലറ്റുമാർക്ക് രാത്രി ലാൻഡിംഗിനും ടേക്ക് ഓഫിനും യോഗ്യത ഇല്ല. പ്രതിമാസം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് കേരളം നൽകുന്നത്. രാത്രി ലാൻഡിംഗ് വേണമെങ്കിൽ ഇതു വർദ്ധിപ്പിക്കേണ്ടി വരും.
പൈലറ്റിന് യോഗ്യതയുണ്ടായാലും രാത്രി പറക്കലിന് മറ്റു നിയന്ത്രണങ്ങളുമുണ്ട്. വിമാനത്താവളങ്ങൾ, ഡി.ജി.സി.എ അംഗീകൃത ഹെലിപ്പാഡുകൾ, ആശുപത്രികളുടെ മേൽക്കൂരയിലെ ഹെലിപ്പാഡുകൾ, മുൻകൂർ അനുവാദം വാങ്ങിയ താത്കാലിക സൈറ്റുകൾ എന്നിവിടങ്ങളിൽ ഇറങ്ങാനേ ഹെലികോപ്ടറിന് അനുവാദമുള്ളൂ. ആശുപത്രികളുടെ മുകളിലുൾപ്പെടെ ഡി.ജി.സി.എ അംഗീകാരമുള്ള ഒരു ഹെലിപ്പാഡു പോലും കേരളത്തിലില്ലെന്ന് ഏവിയേഷൻ വിദഗ്ദ്ധനായ ജേക്കബ് കെ. ഫിലിപ്പ് ചൂണ്ടിക്കാട്ടുന്നു.
രാത്രി പറക്കാനുള്ള യോഗ്യതയുണ്ടെങ്കിൽ പോലും കൊച്ചിയിൽ നിന്ന് അവയവങ്ങൾ ആംബുലൻസിൽ നെടുമ്പാശേരിയിൽ എത്തിക്കണം. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയാൽ അവിടെ നിന്നും ആശുപത്രികളിലേക്ക് വീണ്ടും ആംബുലൻസ് തന്നെ ഉപയോഗിക്കേണ്ടി വരുമായിരുന്നെന്നും അദ്ദേഹം പറയുന്നു.