എസ്.ഐയെ കുത്തിയ പ്രതി സ്ഥിരം കുറ്റവാളി
കോഴിക്കോട്: ടൗൺ പൊലീസ് സ്റ്റേഷന് മുന്നിൽ എസ്.ഐ ഷാഫിയെ കുത്തിയ കേസിലെ പ്രതി വെസ്റ്റ്ഹിൽ സ്വദേശി പ്രമോദ് റിമാൻഡിൽ. പ്രതി സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് പറഞ്ഞു. ഒരു കേസിൽ പ്രമോദിനെ അറസ്റ്റു ചെയ്ത സംഘത്തിലുണ്ടായിരുന്ന ഷിറാസ് എന്ന പൊലീസുകാരന്റെ ഫോട്ടോ ഇയാളുടെ പഴ്സിൽ നിന്ന് കണ്ടെത്തി. ഇതേക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
2019 പാർലമെന്റ് തിരഞ്ഞെടുപ്പിൽ എടക്കാട്ട് വോട്ടിംഗ് മെഷീൻ തകർത്ത കേസിലും 2021ൽ ജില്ലാ കളക്ടറായിരുന്ന സാംബശിവ റാവുവിന്റെ വാഹനത്തിന്റെ ചില്ല് തകർത്ത കേസിലും പ്രതിയാണ്. പുതിയങ്ങാടിയിൽ റിലയൻസ് പെട്രോൾ പമ്പിന്റെ ചില്ല് തകർത്ത കേസിലും മറ്റൊരാളെ കുത്തി പരിക്കേൽപ്പിച്ചതുൾപ്പെടെ എട്ട് ക്രിമിനൽ കേസുകളിലും പ്രതിയാണ്.
പൊലീസ് രാജ് തുലയട്ടെ, മാവോയിസ്റ്റ് സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങൾ സ്ഥിരമായി വിളിക്കുന്നതിനാൽ മാവോയിസ്റ്റ് പ്രമോദ് എന്നാണ് ഇയാൾ അറിയപ്പെടുന്നത്. പ്രതിക്കെതിരെ കാപ്പ ചുമത്തുന്നതുൾപ്പെടെ പരിഗണിക്കുമെന്ന് ടൗൺ സി.ഐ സതീഷ് പറഞ്ഞു.