'ബാറ്റിംഗ് കുറച്ച്കൂടി എളുപ്പമായിരുന്നു, എന്നിട്ടും മുതലാക്കാന്‍ കഴിഞ്ഞില്ല'; തുറന്ന് സമ്മതിച്ച് പാക് നായകന്‍

Sunday 15 February 2026 11:17 PM IST

കൊളംബോ: ഇരു രാജ്യത്തേയും ആരാധകര്‍ ഒരുപോലെ കാത്തിരുന്ന മത്സരം. കളത്തിന് പുറത്തെ കളികളുടെ പേരില്‍ വലിയ ആവേശവും കൊഴുപ്പും കിട്ടിയ ബിള്‍ഡ്അപ്പ്. പക്ഷേ കളിക്കളത്തിലേക്ക് കാര്യങ്ങളെത്തിയപ്പോള്‍ സര്‍വ മേഖലയിലും സര്‍വാധിപത്യത്തോടെ തലയുയര്‍ത്തി ഇന്ത്യന്‍ സംഘം. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ - പാകിസ്ഥാന്‍ ലോകകപ്പ് പോര് ഏകപക്ഷീയമായിരുന്നു. തോല്‍വിക്ക് ശേഷം പാക് നായകന്റെ വാക്കുകളില്‍ നിരാശയും നിസഹായതയും വ്യക്തം.

സ്പിന്നര്‍മാര്‍ക്ക് ഇന്ന് തിളങ്ങാന്‍ കഴിഞ്ഞില്ലെന്നും ഇതാണ് തോല്‍വിയിലേക്ക് നയിച്ചതെന്നുമാണ് പാക് നായകന്‍ സല്‍മാന്‍ അലി ആഗയുടെ വിലയിരുത്തല്‍. മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു സല്‍മാന്‍ അലി. വിജയം രാജ്യത്തിന് സമര്‍പ്പിക്കുന്നു എന്നാണ് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് മത്സര ശേഷം പ്രതികരിച്ചത്.

'സ്പിന്നര്‍മാര്‍ക്ക് ഇന്ന് തിളങ്ങാനായില്ല. കാര്യങ്ങള്‍ പദ്ധതിയിട്ടത് പോലെ നടപ്പിലാക്കാന്‍ സാധിച്ചില്ല. പക്ഷേ ഞങ്ങളുടെ സ്പിന്‍ ബൗളര്‍മാരില്‍ ഇപ്പോഴും വിശ്വാസമുണ്ട്. കഴിഞ്ഞ ആറ് മാസത്തെ കാര്യം പരിശോധിച്ചാല്‍ അവര്‍ മികച്ച പ്രകടനമാണ് കളത്തില്‍ പുറത്തെടുക്കുന്നത്. പവര്‍പ്ലേയില്‍ ടീമിന് ഒരുപാട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ആദ്യ ഇന്നിംഗ്‌സിനെ അപേക്ഷിച്ച് രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യാന്‍ കുറച്ച്കൂടി എളുപ്പമായിരുന്നുവെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യ - പാകിസ്ഥാന്‍ മത്സരങ്ങളില്‍ വൈകാരികത കൂടുതലായിരിക്കും എന്നാല്‍ അത് കൃത്യമായി കൈകാര്യം ചെയ്യാന്‍ സാധിക്കണം. ഇതുപോലുള്ള മത്സരങ്ങള്‍ ആവശ്യത്തിലധികം കളിച്ച് കഴിഞ്ഞു. രണ്ട് ദിവസത്തിന് ശേഷം അടുത്ത മത്സരം കളിക്കുന്നതിലേക്കാണ് നോക്കുന്നത്. അത് വിജയിച്ച് അടുത്ത റൗണ്ടിലേക്ക് മുന്നേറുകയാണ് ലക്ഷ്യം. അടുത്ത റൗണ്ട് ആരംഭിക്കുമ്പോള്‍ വീണ്ടും ഒരു പുതിയ ടൂര്‍ണമെന്റിന് തുല്യമായിരിക്കും കാര്യങ്ങള്‍'- സല്‍മാന്‍ അലി പറഞ്ഞു.