കടലിൽ കാണാതായ പ്ളസ് വൺ വിദ്യാർത്ഥികളുടെ മൃതദേഹം കിട്ടി

Monday 16 February 2026 12:13 AM IST

പരവൂർ: പരവൂർ പൊഴിക്കര ക്ഷേത്രത്തിനു സമീപം കടലിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് പ്ളസ് വൺ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി. ഗാന്ധിനഗർ 65 ഭാനുമതി വിലാസത്തിൽ പ്രിന്റിംഗ് പ്രസ് ജീവനക്കാരനായ സെൽവരാജ്- സുലേഖ ദമ്പതികളുടെ മകൻ എസ്.ബിബിൻ രാജ് (16), അയൽവാസി മനയ്ക്കര കിഴക്കതിൽ പ്രവാസിയായ ജയരാജ്- സുജ ദമ്പതികളുടെ മകൻ കണ്ണൻ രാജ് (16) എന്നിവരുടെ (16) എന്നിവരാണ് മരിച്ചത്.

നേവിയുടെ മുങ്ങൽ വിദഗ്ദ്ധരും ഫയർഫോഴ്സിന്റെ സ്കൂബാ ടീമും കോസ്റ്റ് ഗാർഡും നടത്തിയ തിരച്ചിലിൽ രാവിലെ 10. 45 ഓടെ, അപകടം നടന്ന സ്ഥലത്തിന് സമീപത്തെ ആദ്യത്തെ പുലിമുട്ടിനടുത്തായി കോസ്റ്റ് ഗാർഡാണ് ബിബിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കരയ്ക്കെത്തിച്ചു. ഉച്ചയ്ക്ക് 12.48 ഓടെ ഇതിന് സമീപത്ത് നിന്ന് കണ്ണൻരാജിന്റെ മൃതദേഹവും ലഭിച്ചു. പരവൂർ സ്റ്റേഷൻ ഓഫീസർ അനന്തു ഫയർഫോഴ്സ്‌ സംഘത്തിന് നേതൃത്വം നൽകി. നേവിയുടെ ഹെലികോപ്ടറും തിരച്ചിലിൽ പങ്കെടുത്തു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.45നാണ് ഇരുവരും ഉൾപ്പെട്ട അഞ്ചംഗ സംഘത്തിലെ കണ്ണനും ബിബിനും അബുവും തിരയിൽപ്പെട്ടത്. പൊഴി മുഖത്തിന് ഒത്ത നടുവിലെ മണൽതിട്ടയിൽ തടഞ്ഞുകിടന്ന അബുവിനെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ അംജിത്ത്, ധനേഷ്, സ്കൂബാ ടീം അംഗങ്ങൾ എന്നിവർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി ചികിത്സയിലായിരുന്ന അബു ആശുപത്രി വിട്ടു. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബിബിന്റെ മൃതദ്ദേഹം ബന്ധുകൾക്ക് വിട്ടുനൽകി. കണ്ണന്റെ മൃതദ്ദേഹം മെഡി. ആശുപത്രി മോർച്ചറിയിൽ. ബിബിന്റെ സംസ്കാരം നടത്തി. ബിബിന്റെ സഹോദരൻ:ഷിബിൻ. കണ്ണന്റെ സഹോദരി: ദുർഗ്ഗ