മതേതരത്വം കേരളീയരുടെ ജീവിത രീതി : മുഖ്യമന്ത്രി

Monday 16 February 2026 1:18 AM IST

വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസിന് തുടക്കം. ;

തിരുവനന്തപുരം : മതേതരത്വമെന്നത് കേരളത്തിൽ വെറുമൊരു ആശയമല്ലെന്നും, ജനങ്ങളുടെ ജീവിത രീതിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിഷൻ 2031വികസനവും ജനാധിപത്യവും അന്താരാഷ്ട്ര കോൺഫറൻസ് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

. മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിച്ചു കൊണ്ടേ വികസനം സാദ്ധ്യമാകൂ.ലോക ശ്രദ്ധയാകർഷിച്ച കേരളാ മോഡൽ വികസനത്തെ കാലഘട്ടത്തിനനുസരിച്ച് നവീകരിച്ച് പുതിയ കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുകയാണ്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ടും പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുമുള്ള വ്യവസായ വളർച്ചയാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ ജേതാവുമായ അമർത്യ സെൻ, പ്രശസ്ത ചരിത്രകാരി പ്രൊഫ. റൊമില ഥാപ്പർ എന്നിവരുടെ വീഡിയോ സന്ദേശങ്ങൾ പ്രദർശിപ്പിച്ചു. വേൾഡ് ഫുഡ് പ്രൈസ് ജേതാവ് ഡോ.ശകുന്തള ഹരക്‌സിംഗ് തിൽസ്തദ്,മുൻ കേന്ദ്രമന്ത്രി മണി ശങ്കർ അയ്യർ, ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷാവേസ്,ക്യൂബൻ ഹാവന്ന പ്രൊവിഷണൽ വിദേശകാര്യ അഡ്വൈസർ ഐമ അലയാൻഡ്ര ഡിയസ് നെഗ്രിൻ, മന്ത്രിമാരായ ഡോ.ആർ.ബിന്ദു,എ.കെ.ശശീന്ദ്രൻ, പി.പ്രസാദ്,പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ.വി.കെ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് സ്വാഗതവും പ്ലാനിംഗ് ബോർഡ് മെമ്പർ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ് നന്ദിയും പറഞ്ഞു.

എട്ട് വേദികളിൽ

18 സെഷനുകൾ!

കോൺഫറൻസിൽ ഇന്ന് എട്ട് വേദികളിലായി 18 വിഷയങ്ങളിൽ ചർച്ചകൾ നടക്കും. രാവിലെ 10 മുതൽ 1 വരെയും ഉച്ചയ്ക്ക് 3 മുതൽ 6 വരെയുമാണിത്. 17ന് രാവിലെ 10 ന് വിഷൻ 2031 സമാപന സമ്മേളനവും 'മതനിരപേക്ഷത, ജനാധിപത്യം, സംവേദനാത്മക സർക്കാർ' എന്ന വിഷയത്തിൽ സെമിനാർ നടക്കും.