കഴക്കൂട്ടത്ത് പ്രേംകുമാർ നല്ല സ്ഥാനാർത്ഥിയെന്ന് കോൺഗ്രസ് കണക്കുകൂട്ടൽ, സംസാരിച്ചാൽ തീരാവുന്ന പരിഭവമേ ഉള്ളൂവെന്ന് സിപിഎം
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും അറിയിക്കാതെ നീക്കിയതിൽ സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന പ്രേംകുമാറിനെ കൂടെച്ചേർക്കാൻ ശ്രമം ശക്തമാക്കി കോൺഗ്രസ്. ഇതിനിടെ പ്രേംകുമാറുമായുള്ള പ്രശ്‌നം അനുനയനീക്കത്തിലൂടെ പരിഹരിക്കാൻ സിപിഎം തീവ്ര ശ്രമത്തിലാണ്. അദ്ദേഹം മികച്ച സ്ഥാനാർത്ഥിയാണെന്നാണ് കോൺഗ്രസ് വൃത്തങ്ങളിലെ സംസാരം. പ്രേംകുമാർ കോൺഗ്രസിലേക്ക് പോകില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി വി ജോയ് എംഎൽഎ പറഞ്ഞത്.
ഇടത് സഹയാത്രികൻ എന്ന നിലയിൽ പ്രേംകുമാർ തുടരും. അദ്ദേഹത്തോട് പാർട്ടി സംസാരിക്കുമെന്നും ഒരു വഴിയും അടഞ്ഞിട്ടില്ലെന്നും വി ജോയ് പറഞ്ഞു. നിരവധി മാർഗങ്ങൾ മുന്നിലുണ്ട്. സംസാരിച്ചാൽ തീരാവുന്ന പരിഭവമേ പ്രേംകുമാറിനുള്ളൂ. എഫ്ബി പോസ്റ്റിട്ടപ്പോൾ തന്നെ പ്രേംകുമാറിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു,അന്നദ്ദേഹത്തെ കിട്ടിയില്ല. അക്കാദമി ചെയർമാൻ സ്ഥാനത്ത്നിന്നും മാറ്റിയത് കാലാവധി തീർന്നതുകൊണ്ടാണെന്നും വി ജോയ് വ്യക്തമാക്കി.
കഴിഞ്ഞദിവസം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ പ്രേംകുമാറിന്റെ തിരുവനന്തപുരത്തെ വീട്ടിൽ എത്തിയിരുന്നു. കടകംപള്ളിക്ക് പക്ഷേ അദ്ദേഹത്തെ നേരിൽ കാണാൻ കഴിഞ്ഞില്ല. കടകംപള്ളി എത്തിയപ്പോൾ പ്രേംകുമാർ വീട്ടിൽ ഇല്ലാതിരുന്നതിനെ തുടർന്നാണ് അദ്ദേഹത്തെ കാണാതെ എം.എൽ.എയ്ക്ക് മടങ്ങേണ്ടി വന്നത്.