അടവിയിൽ അടർന്നുവീണ് അഞ്ച് മുളങ്കുടിലുകൾ
കോന്നി: കല്ലാറിന്റെ തീരത്തെ മരങ്ങളിൽ ഒരുക്കിയ മുളങ്കുടിലുകൾ അറ്റകുറ്റപ്പണികൾ ഇല്ലാതെ ദ്രവിച്ച് നശിക്കുന്നു. വനംവകുപ്പിന്റെ കോന്നി വനവികാസ ഏജൻസിയുടെ കീഴിലുള്ള തണ്ണിത്തോട് പേരുവാലിയിലെ മുളങ്കുടിലുകളാണ് (ട്രീ ടോപ്പ് ബാംബു ഹട്ട്) തകർച്ച നേരിടുന്നത്.
അഞ്ച് ഹട്ടുകളും ഒരു ഡൈനിംഗ് ഹാളുമാണ് അടവി ഇക്കോ ടൂറിസം സെന്ററിലുള്ളത്. വർഷങ്ങൾക്ക് മുമ്പ് അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിലും പിന്നീട് നാശാവസ്ഥയിലായി. ഇതിന് ശേഷം അറ്റകുറ്റപ്പണികൾ നടത്താതിരുന്നതാണ് ഇപ്പോഴത്തെ തകർച്ചയ്ക്ക് കാരണം. മേൽക്കൂരയിലെ ചോർച്ചയെ തുടർന്ന് ഉൾവശത്തെ മുളകൾ ദ്രവിച്ചുതുടങ്ങി.
മുളങ്കുടിലുകളിൽ തങ്ങാൻ വേനൽക്കാലത്ത് ഒട്ടേറെ സഞ്ചാരികളാണ് എത്തിയിരുന്നത്. എന്നാലിന്ന് കുട്ടവഞ്ചി സവാരി നടത്തിയ ശേഷം ഹട്ടുകളിൽ താമസിക്കാനാകാതെ സഞ്ചാരികൾ മടങ്ങുകയാണ്.
2016 സെപ്തംബറിലാണ് നിർമ്മാണം പൂർത്തിയാക്കി ബാംബൂ ഹട്ടുകൾ സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. തുടക്ക സമയത്ത് മാസങ്ങളോളം അഞ്ച് ഹട്ടുകളിലും സഞ്ചാരികളുടെ തിരക്കായിരുന്നു. പിന്നീട് കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താതെ വന്നതോടെ ഹട്ടുകളിൽ പലതും നാശാവസ്ഥയിലായി. ഇത് പിന്നീട് പ്രവർത്തിപ്പിക്കാൻ കഴിയാത്ത തരത്തിലേക്ക് ജീർണിക്കുകയായിരുന്നു.
അറ്റകുറ്റപ്പണി വൈകുന്നു
അറ്റകുറ്റപ്പണി നടത്തേണ്ടത് സംസ്ഥാന ബാംബൂ കോർപ്പറേഷൻ
സഞ്ചാരികൾ കൂടുതൽ എത്തിയിരുന്നത് ഡിസംബർ, ജനുവരി മാസങ്ങളിൽ
വർഷങ്ങളായി പ്രവർത്തിക്കാത്തതിനാൽ വൻ നഷ്ടം
അറ്റകുറ്റപ്പണികൾ ആരംഭിക്കുമ്പോഴേ ജീർണാവസ്ഥയുടെ വ്യാപ്തി മനസിലാകൂ
ഹട്ടുകൾക്ക് ചുറ്റും കാട്ടാനകളെ പ്രതിരോധിക്കാൻ സൗരോർജ്ജ വേലി
ഭക്ഷണം എത്തിച്ചിരുന്നത് ആരണ്യകം ഇക്കോ കഫേയിലെ വനവികാസ ഏജൻസിയിലെ വനിതകൾ
മൂന്ന് ഹട്ടുകളുടെ അറ്റകുറ്റപ്പണികൾക്ക് ടെണ്ടർ നടപടികൾ പൂർത്തിയായിട്ടുണ്ട്. വൈകാതെ അറ്റകുറ്റപ്പണികൾ നടത്തും.
ശശീന്ദ്രകുമാർ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ, കോന്നി