തരിശുഭൂമി ഹരിതമാക്കാൻ കേരളത്തിന്റെ 'നവോധൻ'
പാലക്കാട്: സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഹെക്ടർ തരിശുഭൂമി കാർഷിക സമൃദ്ധിയിലേക്ക് തിരികെ കൊണ്ടുവരാനും സ്വയംപൂർണതയിലേക്കുള്ള വഴിയൊരുക്കാനും ലക്ഷ്യമിട്ട് സംസ്ഥാനത്ത് 'നവോധൻ' എന്ന പേരിൽ നൂതന പദ്ധതിക്ക് തുടക്കം കുറിച്ചു. പച്ചക്കറികളുടെയും ഫലവർഗങ്ങളുടെയും ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനായി ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാതെ തന്നെ, ഉടമയ്ക്കും സാങ്കേതിക വൈദഗ്ധ്യമുള്ള കർഷകർക്കും ഒത്തുചേർന്ന് കൃഷി ചെയ്യാൻ അവസരമൊരുക്കുന്ന ഒരു സഹകരണ കാർഷിക മാതൃകയാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്.
സംസ്ഥാനത്ത് ഏകദേശം ഒരു ലക്ഷം ഹെക്ടറോളം ഭൂമി കൃഷിയോഗ്യമെങ്കിലും ഇപ്പോൾ തരിശായിക്കിടക്കുകയാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ മുപ്പത് ശതമാനമെങ്കിലും ഉത്പാദനക്ഷമമാക്കി മാറ്റുക എന്നതാണ് 'നവോധൻ' പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
ഭൂവുടമയും കർഷകനും തമ്മിലുള്ള 'സേവന തല ഉടമ്പടി' വഴിയാണ് കൃഷി നടപ്പിലാക്കുന്നത്. ഇതനുസരിച്ച് ഭൂവുടമ തന്റെ സ്ഥലം കൃഷിക്കായി വിട്ടുനൽകുകയും നിക്ഷേപകൻ കൃഷിക്കാവശ്യമായ മൂലധനവും സാങ്കേതിക വിദ്യയും ഫാം മാനേജ്‌മെന്റും ഉറപ്പാക്കുകയും ചെയ്യും. വിളവെടുപ്പിൽ നിന്നുള്ള വരുമാനത്തിന്റെ ഒരു നിശ്ചിത വിഹിതം ഭൂവുടമയ്ക്ക് ലഭിക്കുമ്പോൾ ബാക്കി ലാഭം കൃഷി ചെയ്യുന്ന കർഷകനോ നിക്ഷേപകനോ സ്വന്തമാക്കാം. ഇതുവഴി ഭൂവുടമയ്ക്ക് യാതൊരു നഷ്ടസാധ്യതയുമില്ലാതെ വരുമാനം ഉറപ്പാക്കാൻ സാധിക്കുന്നു.
പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും നിയമപരമായ സുരക്ഷിതത്വത്തിനുമായി കേരള അഗ്രിബിസിനസ് കമ്പനി (കാബ്‌കോ) ഉടമ്പടിയിൽ മൂന്നാം കക്ഷിയായി ഒപ്പിടും. ഉല്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്താനും ബ്രാൻഡിംഗിനും കയറ്റുമതിക്കും കാബ്‌കോ കർഷകർക്ക് ആവശ്യമായ സഹായങ്ങൾ നൽകും.
4700 ഏക്കർ ഭൂമി നിലവിൽ നവോധൻ പദ്ധതിക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്, കൂടാതെ 220ഓളം കർഷകരും അപേക്ഷ നൽകിയിട്ടുണ്ട്. ഗവൺമെന്റ് ഉത്തരവ് https://nawodhan.kabco.co.in/eoi-farmer/new, ഭൂവുടമകൾ: https://rfp.kabco.co.in/signin
ലിങ്കുകളിൽ അപേക്ഷ സമർപ്പിക്കാം. ഫോൺ: 9037824060.