ബാങ്ക് ജീവനക്കാര്‍ക്ക് ആ ആനുകൂല്യം ഇനിയില്ല; നിരോധിക്കാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക്

Monday 16 February 2026 9:36 PM IST

മുംബയ്: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ തീരുമാനം ബാങ്ക് ജീവനക്കാര്‍ക്ക് നിരാശ സമ്മാനിക്കുന്നതാണ്. ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ ഒന്നായ ഇന്‍സന്റീവ് നിരോധിക്കാനാണ് റിസര്‍വ് ബാങ്ക് ആലോചിക്കുന്നത്. സ്വകാര്യ കമ്പനികളില്‍ നിന്ന് ലഭിക്കുന്ന ഇന്‍സന്റീവ് ഇനത്തിലെ തുകയാണ് നിരോധിക്കുക. മറ്റ് കമ്പനികളുടെ ക്രെഡിറ്റ് കാര്‍ഡ്, മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് പോളിസി എന്നിവ വില്‍ക്കുന്നത് ഉപഭോക്താക്കളില്‍ തെറ്റിദ്ധാരണ പരത്തുന്നുണ്ട്. ഇത്തരം പ്രോഡക്റ്റുകളുടെ വില്‍പ്പനയില്‍ നിന്ന് ലഭിക്കുന്ന ഇന്‍സന്റീവ് ആണ് നിരോധിക്കാന്‍ ആലോചിക്കുന്നത്.

ബാങ്കിന്റെ സഹകരണത്തോടെ ഉപഭോക്താക്കള്‍ക്ക് ഇന്‍ഷൂറന്‍സ്, മ്യൂച്ച്വല്‍ ഫണ്ട് കമ്പനികള്‍ സേവനവും ഉത്പന്നങ്ങളും വില്‍ക്കുന്നതിനാണ് തടയിടുക. മറ്റു കമ്പനികളുടെ ഉത്പന്നങ്ങള്‍ ബാങ്കുകള്‍ സ്വന്തം ഉപഭോക്താകളെ അടിച്ചേല്‍പ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക് പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച കരട് നിര്‍ദേശം കഴിഞ്ഞയാഴ്ച റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നു. നിര്‍ദേശത്തില്‍ പറയുന്നത് അനുസരിച്ച് മറ്റൊരു കമ്പനിയുടെ പ്രോഡക്റ്റ് ബാങ്കിന്റെ പേരില്‍ വില്‍പ്പന നടത്താന്‍ പാടുള്ളതല്ല.

ഉദാഹരണമായി പറഞ്ഞാല്‍ ഒരു ഉപഭോക്താവ് ബാങ്കില്‍ ലോണെടുക്കാനായി വരുമ്പോള്‍ ബാങ്കുകാര്‍ മറ്റൊരു കമ്പനിയുടെ പ്രോഡക്റ്റ് വാങ്ങണം എന്ന നിര്‍ദേശം മുന്നോട്ടുവയ്ക്കാന്‍ പാടുള്ളതല്ല. ഇത്തരം ഇടപാടുകള്‍ക്ക് തടയിടുന്ന വ്യവസ്ഥയാണ് കരട് നിര്‍ദേശത്തില്‍ പറയുന്നത്.

മറ്റു കമ്പനികളുടെ സാമ്പത്തിക സേവനങ്ങളും ഉത്പന്നങ്ങളും വാങ്ങണമോയെന്ന് തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താക്കള്‍ക്ക് നല്‍കണം. ബാങ്കില്‍ എത്തി വാങ്ങുന്ന ഉത്പന്നമായതിനാല്‍ അത് മറ്റൊരു കമ്പനിയുടേതല്ലെന്ന തെറ്റിദ്ധാരണ ഉപഭോക്താവിന് ഉണ്ടാകും. ഇത്തരം സാഹചര്യത്തില്‍ പരാതി ഉയര്‍ന്നാല്‍ മുഴുവന്‍ തുകയും തിരികെ നല്‍കേണ്ടി വരും.