നാടിന്റെ ഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ്: രാജീവ് ചന്ദ്രശേഖർ
കളമശേരി: നാടിന്റെ ഭാവി തീരുമാനിക്കുന്നതാണ് നിയമസഭാ തിരഞ്ഞെടുപ്പെന്ന് എൻ.ഡി.എ സംസ്ഥാന ചെയർമാനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ജമാഅത്തെ ഇസ്ളാമിയോ ശബരിമല കൊള്ളക്കാരോ ആണോ നാടിന്റെ ഭാവി തീരുമാനിക്കേണ്ടതെന്നും എൻ.ഡി.എ യുടെ സംസ്ഥാന ശിബിരം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം ചോദിച്ചു.
ജനങ്ങളുടെയും കുട്ടികളുടെയും ഭാവിയും നാടിന്റെ വികസനവും എങ്ങനെയാകണമെന്ന് തീരുമാനിക്കേണ്ട തിരഞ്ഞെടുപ്പാണ്. വികസിത കേരളം, വിശ്വാസ സംരക്ഷണം, സുരക്ഷിത കേരളം എന്നതാണ് എൻ.ഡി.എയുടെ ലക്ഷ്യം. മാറാത്തത് ഇനി മാറണം. മാറ്റം വരണമെങ്കിൽ എൻ.ഡി.എ അധികാരത്തിൽ വരണം. അടുത്ത 60 ദിവസം ഒറ്റക്കെട്ടായി പ്രവർത്തിക്കണം. ഒന്നോ രണ്ടോ സീറ്റിലല്ല, 140 മണ്ഡലങ്ങളിലും ജയിക്കാൻ സാദ്ധ്യതയുള്ള സ്ഥാനാർത്ഥികൾ മത്സരിക്കും.
എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷനായി. എൻ.ഡി.എ ഘടകകക്ഷികളെല്ലാം ഒറ്റക്കെട്ടായി പ്രവർത്തിച്ച് നിർണായക ശക്തിയായി മാറുമെന്ന് തുഷാർ പറഞ്ഞു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് നേടുകയും ഏഴു മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്ത് ശക്തി തെളിയിക്കാൻ എൻ.ഡി.എക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വൈസ് ചെയർമാൻ എ.എൻ. രാധാകൃഷ്ണൻ, ട്വന്റി 20 ചെയർമാൻ സാബു എം. ജേക്കബ്, ശിവസേന സംസ്ഥാന പ്രസിഡന്റ് അഡ്വ. പേരൂർക്കട ഹരികുമാർ, ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് എ.വി. താമരാക്ഷൻ, നാഷണലിസ്റ്റ് കേരള കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ്, കേരള കാമരാജ് കോൺഗ്രസ് പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖർ, സോഷ്യലിസ്റ്റ് ജനതാദൾ പ്രസിഡന്റ് വി.വി. രാജേന്ദ്രൻ, നാഷണൽ പീപ്പിൾസ് പാർട്ടി പ്രസിഡന്റ് കെ.ടി. തോമസ്, പത്മജ വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.