ആർ.എസ്.എസ് നേതാവിന്റെ മുണ്ടഴിച്ച് പരിശോധിച്ചു
കുളനട: മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ പൊതുസ്ഥലത്തുവച്ച് ആർ.എസ്.എസ് ജില്ലാ നേതാവിന്റെ മുണ്ടഴിച്ച് പരിശോധിച്ചതായി ആക്ഷേപം. ആർ.എസ്.എസ് ജില്ലാ സേവാ പ്രമുഖ് സി.ജി.ബിനുമോനെയാണ് ഇന്നലെ വൈകിട്ട് ഏഴോടെ കുളനട ടി.ബി ജംഗ്ഷനിൽ വച്ച് സി.ഐ പരിശോധിച്ചത്.
സംഭവത്തിൽ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകൾ ടി.ബി ജംഗ്ഷനിൽ പ്രതിഷേധിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ഉദ്ഘാടനം ചെയ്തു. പൊലീസ് ഉദ്യോഗസ്ഥൻ മദ്യലഹരിയിലായിരുന്നുവെന്നും മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അനൂപ് ആന്റണി ആവശ്യപ്പെട്ടു.
കിസാൻ സംഘ് സംസ്ഥാന സമിതി അംഗം കെ.സി.വിജയൻ, ബി.ജെ.പി പത്തനംതിട്ട മണ്ഡലം ജനറൽ സെക്രട്ടറി കെ.സി.മണിക്കുട്ടൻ, ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി രമാഭായി, ആർ.എസ്.എസ് ജില്ലാ ഭാരവാഹികൾ എന്നിവർ സംസാരിച്ചു. സംഭവ ശേഷം കുളനട ടി.ബിയിൽ കയറിയ സി.ഐയെ സംഘപരിവർ രാത്രി വൈകിയും പുറത്തുപോകാൻ അനുവദിക്കാതെ തടഞ്ഞുവച്ചിരിക്കുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഘപരിവാർ നേതാക്കളുമായി ചർച്ച നടത്തുകയാണ്.