അക്കാഡമിക് നിലവാരം ഉയർത്താൻ അദ്ധ്യാപകർ ശ്രമിക്കണം: മുഖ്യമന്ത്രി
കോട്ടയം : കാലത്തിന്റെ മാറ്റം അനുസരിച്ച് അക്കാഡമിക് നിലവാരം ഉയർത്താൻ അദ്ധ്യാപകർ സ്വയം ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല ലോകോത്തര തലത്തിൽ കിടപിടിക്കും വിധം മാറി. അദ്ധ്യാപകർ നിരന്തരം പഠനം തുടരണം. സർക്കാർ തലത്തിലുള്ള പരിശീലനത്തിന് പുറമേ പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളാൻ സ്വയം പഠനം നടത്തണം. കുട്ടികളെ കൃത്യമായി നിരീക്ഷിച്ച് അവരെ നേർവഴിക്ക് നടത്തേണ്ട വലിയ വെല്ലുവിളിയാണ് പുതിയ കാലത്ത് അദ്ധ്യാപകർക്കുള്ളത്. പത്ത് വർഷം മുന്നേ പഴകിയ കെട്ടിടങ്ങളും ക്ളാസ് മുറികളും പൊട്ടിപ്പൊളിഞ്ഞ ഇരിപ്പിടങ്ങളുമെല്ലാമുള്ള അവസ്ഥയിലായിരുന്നു. എന്നാൽ ഈ സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ അയ്യായിരം കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.കെ.ബീന അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ.മാണി എം.പി മുഖ്യപ്രഭാഷണം നടത്തി. നഗരത്തിൽ പ്രകടനവും നടന്നു.
ചെണ്ടമേളത്തിൽ ക്ഷുഭിതനായി മുഖ്യമന്ത്രി
സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രകടനത്തിന്റെ വാദ്യമേളത്തിന്റെ ശബ്ദത്തിൽ ക്ഷുഭിതനായി മുഖ്യമന്ത്രി. ഉദ്ഘാടന പ്രസംഗത്തിനിടെയാണ് പ്രകടനം തിരുനക്കര മൈതാനത്തിലേയ്ക്ക് കടന്നുവന്നത്. ഇതിനിടെയുള്ള ചെണ്ടമേളത്തിന്റെ ശബ്ദമാണ് മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കിയത്. ഏതു പരിപാടിയുടെ ഭാഗമായുള്ള മേളമാണ് നടക്കുന്നതെന്ന് ചോദിച്ച മുഖ്യമന്ത്രി സംസാരിക്കുന്നത് നിങ്ങൾ കേൾക്കാൻ പാടില്ല എന്ന തരത്തിലുള്ള ചെണ്ടകൊട്ടാണെന്നും പറഞ്ഞു. ഇതോടെ മേളം നിറുത്തി.
കെ.എസ്.ടി.എ സംസ്ഥാന ഭാരവാഹികൾ
കോട്ടയം : കെ.എസ്.ടി.എ സംസ്ഥാന ഭാരവാഹികളായി എ.കെ. ബീന (പ്രസിഡന്റ്), എം.എ.അരുൺകുമാർ, കെ.സി. മഹേഷ്, സ്മിജ പി.എസ് , രാജേഷ് പി.വി, കെ.വി.അനീഷ്ലാൽ (വൈസ് പ്രസിഡന്റുമാർ), ടി.കെ.എ ഷാഫി (ജനറൽ സെക്രട്ടറി), എ.നജീബ്, എം.കെ.നൗഷാദലി , പി.ജെ.ബിനേഷ്, സബിത.എസ് , ആർ.കെ.ബിനു (സെക്രട്ടറിമാർ), കെ.രാഘവൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.