ഇറ്റലിയെ വീഴ്ത്തി ഇംഗ്ലണ്ട് സൂപ്പർ എട്ടിൽ
ഇറ്റലിക്കെതിരെ 24 റൺസ് ജയവുമായി ഇംഗ്ളണ്ട്
കൊൽക്കത്ത : ഗ്രൂപ്പ് സിയിലെ തങ്ങളുടെ അവസാനമത്സരത്തിൽ ഇറ്റലിയെ 24 റൺസിന് തോൽപ്പിച്ച് മുൻ ചാമ്പ്യന്മാരായ ഇംഗ്ളണ്ട് സൂപ്പർ എട്ട് റൗണ്ടിലെ സ്ഥാനം ഉറപ്പാക്കി. ഇന്നലെ ഈഡൻ ഗാർഡൻസിൽ ആദ്യം ബാറ്റ് ചെയ്ത് 202/7 എന്ന സ്കോർ ഉയർത്തിയശേഷം ഇറ്റലിയെ 178 റൺസിന് ആൾഔട്ടാക്കുകയായിരുന്നു. 22 പന്തുകളിൽ 53 റൺസ് നേടുകയും ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത വിൽ ജാക്സാണ് പ്ളേയർ ഒഫ് ദ മാച്ച്.
ടോസ് നേടിയ ഇംഗ്ളണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഫിൽ സാൾട്ട് (28),ജേക്കബ് ബെഥേൽ (23), ടോം ബാന്റൺ (30), സാം കറൻ(25) എന്നിവർ പുറത്തായപ്പോൾ ഇംഗ്ളണ്ട് 16.5 ഓവറിൽ 159/6 എന്ന നിലയിലായിരുന്നു. തുടർന്ന് വിൽ ജാക്സ് തകർത്തടിച്ചപ്പോൾ അവസാന 19 പന്തുകളിൽ 43 റൺസ് ഇംഗ്ളണ്ടിന്റെ സ്കോർ ബോർഡിലെത്തി.
ആദ്യ ലോകകപ്പാണെങ്കിലും അതിന്റെ പതർച്ചയില്ലാതെ കളിച്ച ഇറ്റലി 12 ഓവറിൽ 114/4 എന്ന നിലയിലായിരുന്നു. എന്നാൽ ജസ്റ്റിൻ മോസ്ക (43), ബെൻ മനേന്റി (60), ഗ്രാന്റ് സ്റ്റിവാർട്ട് (45) എന്നിവരുടെ പുറത്താകൽ അവരുടെ ചേസിംഗിന്റെ മുനയൊടിച്ചു. ഇംഗ്ളണ്ടിനായി ജാമീ ഓവർട്ടണും സാം കറാനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആർച്ചർക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.
വ്യാഴാഴ്ച വിൻഡീസിനെതിരെയാണ് ഇറ്റലിയുടെ അവസാന ഗ്രൂപ്പ് മത്സരം.