സ്വർണക്കൊള്ളക്കേസ്: ജയശ്രീയെ ചോദ്യം ചെയ്‌ത് ഇ.ഡി
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ എസ്.ഐ.ടി എടുത്ത കേസിലെ പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയെ ഇ.ഡി ചോദ്യം ചെയ്തു. രാവിലെ 11ന് തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി വൈകുംവരെ തുടർന്നു. മുഖ്യപ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിയും മറ്റു പ്രതികളുമായുള്ള ബന്ധം, പണമിടപാടുകൾ നടത്തിയിട്ടുണ്ടോ, സ്വത്തുവിവരങ്ങൾ എന്നിവയാണ് ചോദിച്ചതെന്നാണ് സൂചന. ജയശ്രീയുടെ തിരുവനന്തപുരത്തെ വീട്ടിലും എറണാകുളം കാക്കനാട്ടെ ഫ്ളാറ്റിലും റെയ്‌ഡ് നടത്തിയ ഇ.ഡി രേഖകൾ പിടിച്ചെടുത്തിരുന്നു.
ഇന്ന് നടൻ ജയറാമിന്റെ മൊഴിയെടുക്കും. പോറ്റിയുമായുള്ള ബന്ധം, പണമിടപാടുകൾ നടത്തിയിട്ടുണ്ടോ, ചെന്നൈയിലെ വീട്ടിൽ സ്വർണപ്പാളി കൊണ്ടുവരാനുണ്ടായ സാഹചര്യം എന്നിവ സംബന്ധിച്ച വിശദീകരണമാണ് തേടുക.
കട്ടിളപ്പാളി കൊണ്ടുപോയതിലെ ഇടനിലക്കാരനും ജുവലറി ജീവനക്കാരനുമായ കൽപ്പേഷിനും ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനോട് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ എക്‌സിക്യുട്ടീവ് ഓഫീസർ ഡി.സുധീഷ്‌കുമാർ, മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്.ബൈജു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ശ്രീകുമാർ എന്നിവരെയും അടുത്തദിവസങ്ങളിൽ ചോദ്യം ചെയ്യും.
തുടർന്ന് ബോർഡ് മുൻപ്രസിഡന്റുമാരായ എ.പത്മകുമാർ, എൻ.വാസു, മുൻ അംഗം എൻ.വിജയകുമാർ, ഉണ്ണികൃഷ്‌ണൻപോറ്റി, ഗോവർദ്ധൻ, പങ്കജ് ഭണ്ഡാരി എന്നിവരെയും ചോദ്യം ചെയ്യും. ഇവർക്ക് ബന്ധമുള്ള രാഷ്ട്രീയക്കാരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് ഇ.ഡി നീക്കം.