ജുവലറി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത് ലഡാക്കിലെ സൈനികൻ
കൊച്ചി: മൂന്ന് ദിവസം മുമ്പ് എറണാകുളം നഗരത്തിലെ ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത് ലഡാക്കിൽ സൈനികനായ തെലങ്കാന സ്വദേശി മാരം റെഡ്ഢിയാണെന്ന് (42) തിരിച്ചറിഞ്ഞു.
കൊച്ചി പൊലീസ് നടത്തിയ തെരച്ചിലിൽ എറണാകുളം സൗത്ത് ഭാഗത്ത് സൈനികന്റെ തിരിച്ചറിയൽ കാർഡ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതാണ് ആളെ തിരിച്ചറിയാൻ സഹായകമായത്. മരണവിവരം അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ കൊച്ചിയിലേക്ക് തിരിച്ചു.
ലഡാക്കിലെ കരസേനയുടെ 18 എൻജിനിയേഴ്സ് ബറ്റാലിയനിലെ ഹവിൽദാർ മേജറായ മാരം റെഡ്ഢി കാൽ നൂറ്റാണ്ടിലേറെയായി സൈനികനാണ്. അടുത്ത ബന്ധുക്കൾക്ക് ഒപ്പം തീർത്ഥാടനത്തിനായി കേരളത്തിലെത്തിയതായിരുന്നു. മാരം റെഡ്ഡിയെ കാണാതായെങ്കിലും ബന്ധുക്കൾ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇടയ്ക്കിടെ തനിച്ച് പോകുന്ന പ്രകൃതക്കാരനായതിനാൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു അവർ. കേരളത്തിലെത്തിയപ്പോൾ ഭാര്യയും ഒപ്പമുണ്ടായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം.
തെളിവായി തിരിച്ചറിയൽ കാർഡ്
14ന് ഉച്ചയ്‌ക്കാണ് മാരം റെഡ്ഢി എം.ജി റോഡിൽ എറണാകുളം സൗത്ത് ഭാഗത്തുള്ള പ്രമുഖ ജുവലറിയുടെ മൂന്നാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത്. ചാടും മുമ്പ് വസ്ത്രങ്ങൾ ഉപേക്ഷിച്ചിരുന്നു. ആളെ തിരിച്ചറിയാൻ സാധിച്ചില്ലെങ്കിലും ആന്ധ്ര സ്വദേശിയാണെന്നും തീർത്ഥാടകനാണെന്നുമുള്ള അനുമാനത്തിലായിരുന്നു പൊലീസ്. നെറ്റിയിലെ ഭസ്മക്കുറിയും കെട്ടിടത്തിലേക്ക് ശരണം വിളികളോടെയാണ് ഓടിക്കയറിയതെന്ന ദൃക്സാക്ഷിമൊഴികളും ഇതിന് ബലമേകി.
ഇന്നലെ നഗരത്തിലെ സി.സി ടിവി ക്യാമറകൾ പരിശോധിച്ച പൊലീസ് സംഘം സൗത്ത് റെയിൽവേ സ്റ്റേഷൻ ജംഗ്‌ഷന് സമീപത്തെ ഗേൾസ് ഹൈസ്കൂളിനും കനറാ ബാങ്കിനും മുന്നിലെ ക്യാമറകൾ പരിശോധിച്ചതാണ് നിർണായകമായത്. ബാങ്കിലേക്ക് പോകുമ്പോൾ കഴുത്തിൽ തിരിച്ചറിയൽ കാർഡ് ഉണ്ടായിരുന്നെന്നും തിരിച്ചിറങ്ങിയപ്പോൾ കാർഡ് ഇല്ലായിരുന്നെന്നും കണ്ടത്തി. തുടർന്നുള്ള പരിശോധനയിൽ ബാങ്ക് പരിസരത്ത് നിന്നാണ് മാരം റെഡ്ഢിയുടെ തിരിച്ചറിയൽ കാർഡ് കിട്ടിയത്. ആരും തിരിച്ചറിയരുതെന്ന ലക്ഷ്യത്തോടെയാണ് ആദ്യം തിരിച്ചറിയൽ കാർഡും പിന്നീട് വസ്ത്രങ്ങളും ഉപേക്ഷിച്ചത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.