പാലക്കാട് വേനൽ കടുക്കുമ്പോഴും പരിപാലനമില്ലാതെ തടയണകൾ

Wednesday 18 February 2026 1:25 AM IST
ഗായത്രി പുഴയ്ക്ക് കുറുകെ വടവന്നൂർ കാരപ്പറമ്പിലെ ഷട്ടറുകൾ തകർന്ന തടയണ.

കൊല്ലങ്കോട്: പാലക്കാട് ജില്ലയിൽ വേനൽ കടുക്കുമ്പോഴും വേനലിൽ ജലസേചനത്തിനും കുടിവെള്ളത്തിനുമുള്ള പ്രധാന ജലസ്രോതസുകളിലൊന്നായ തടയണകൾ പരിപാലിക്കാപ്പെടുന്നില്ല. കൊല്ലങ്കോട് ഗായത്രി പുഴയ്ക്ക് കുറുകെ നിർമ്മിച്ച നിരവധി തടയണകൾ ഇത്തരത്തിൽ പരിപാലിക്കാതെ നോക്കുകുത്തിളാണ്. വേനലിന്റെ കാഠിന്യം ദിനംപ്രതി കൂടി വരുന്നതിനൊപ്പം സംഭരണശേഷിയില്ലാത്ത തടയണകളിൽ വെള്ളം കുറഞ്ഞു തുടങ്ങിയതോടെ ആശങ്കയിലാണ് നാട്ടുകാർ. ജലാശയങ്ങളിൽ വെള്ളം കൂടുമ്പോൾ അവയ്ക്ക് സംഭരണ ഇടങ്ങൾ ഒരുക്കുന്ന 'റൂം ഫോർ റിവർ' പദ്ധതി പ്രകാരം പുഴകളിൽ അടിഞ്ഞുകൂടിയ ചെളിയും മണ്ണും നീക്കം ചെയ്യുന്നത് ചില പ്രദേശങ്ങളിൽ മാത്രമായി ഒതുങ്ങി. ഇതോടെ അടിഞ്ഞുകൂടിയ മണ്ണ് ചെക്ക്‌ഡാമിലെ വെള്ളത്തിന്റെ സംഭരണശേഷി ഇല്ലാതാക്കി. അശാസ്ത്രീയ നിർമ്മാണവും വെള്ളം ഒഴുകിപ്പോകുന്നതിനു കാരണമാകുന്നുണ്ട്. വടവന്നൂർ പഞ്ചായത്തിലെ കാരപ്പറമ്പ് തടയണയാണ് അശാസ്ത്രീയ നിർമ്മാണം കാരണം മഴക്കാലത്ത് വെള്ളം സംഭരിക്കാൻ കഴിയാത്ത അവസ്ഥയിലുള്ളത്.

 ഇരുപതോളം തടയണകൾ തകർച്ചയിൽ

പാലക്കാട് ജില്ലയുടെ തെക്ക് കിഴക്കൻ പ്രദേശമായ മുതലമട മുതൽ വടവന്നൂർ ആലമ്പള്ളം വരെയുള്ള ഇരുപതോളം തടയണകൾ തകർച്ചയിലാണ്. ഒഴുകി വരുന്ന വെള്ളം തടയണയിൽ നിൽക്കാതെ അതേ വേഗതയിൽ ഒഴുകിപ്പോകുന്നതോടെ ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച തടയണ വേനലിൽ ജനങ്ങൾക്ക് ഉപകാരപ്പെടുന്നില്ല. പല തടയണകളിലും വെള്ളം സംഭരിച്ച് വെയ്ക്കാൻ ഷട്ടറുകൾ ഇല്ലാത്തതും വെള്ളം ഒഴുകിപ്പോകാൻ കാരണമാകുന്നു. തടയണകളിൽ വെള്ളം ഒഴുകിപ്പോകുന്ന ചാലുകൾ രണ്ടടിയോളം ഉയരത്തിൽ കോൺക്രീറ്റ് ചെയ്താൽ തടയണയുടെ സംഭരണശേഷി അനുസരിച്ച് വെള്ളം നിലനിറുത്താൻ കഴിയും. ചാക്കിൽ മണ്ണ് നിറച്ച് തടയണയിൽ വച്ചാൽ പ്രശ്നം പരിഹരിക്കാനാകും. വരും മാസങ്ങളിൽ കാർഷികാവശ്യത്തിനും കുടിവെള്ളത്തിനും ജലക്ഷാമം നേരിടും മുമ്പേ തടയണകളിൽ വെള്ളം നിലനിറുത്താനായി മണ്ണ്,​ മണൽ നിറച്ച ചാക്കുകൾ നിരത്തി ജലംസംഭരിച്ചാൽ ഒരു കിലോമീറ്ററോളം പുഴയിൽ വെള്ളം തടഞ്ഞു നിറുത്താനാകും. തൃതല പഞ്ചായത്തുകൾ ഈ പ്രശ്നത്തിൽ എത്രയും വേഗം പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.