കയറ്റുമതി മേഖലയ്ക്കായി യൂണിയൻ ബാങ്കിന്റെ വായ്‌പാ പദ്ധതി
കൊച്ചി: 2047ൽ ഇന്ത്യയെ 'വികസിത ഭാരതം' ആക്കാനുള്ള കേന്ദ്രസർക്കാർ ലക്ഷ്യം മുൻനിർത്തി കയറ്റുമതി മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ രണ്ട് പുതിയ വായ്‌പ പദ്ധതികൾ പ്രഖ്യാപിച്ചു. 'യൂണിയൻ നിര്യാത് സുഗം', 'യൂണിയൻ നിര്യാത് പ്രോത്സാഹൻ യോജന' എന്നീ പേരുകളിലുള്ള ഈ പദ്ധതികളിലൂടെ ഈട് ഇല്ലാതെ തന്നെ കയറ്റുമതിക്കാർക്ക് പ്രവർത്തന മൂലധനം ലഭ്യമാകും. മാനുഫാക്‌ചറിംഗ് മേഖലയിലെ കയറ്റുമതിക്കാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത യൂണിയൻ നിര്യാത് സുഗത്തിലൂടെ 80 കോടി രൂപ വരെ വായ്‌പ ലഭിക്കും. വ്യാപാരികൾ, രത്നം, ആഭരണം, ഇരുമ്പയിർ മേഖലയിലുള്ളവർ എന്നിവരൊഴികെ എം.എസ്.എം.ഇ വിഭാഗത്തിലും അല്ലാത്തവരുമായ എല്ലാ ഉത്പ്പാദകർക്കും ഈ സേവനം പ്രയോജനപ്പെടുത്താം. മൈക്രോ, സ്‌മോൾ വിഭാഗത്തിലുള്ള കയറ്റുമതിക്കാർക്ക് 10 കോടി രൂപ വരെ ഈടില്ലാതെ വായ്‌പ നൽകുന്നതാണ് 'യൂണിയൻ നിര്യാത് പ്രോത്സാഹൻ യോജന'. ഇതിൽ വ്യാപാരികൾക്കും രത്ന-ആഭരണ മേഖലയിലുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. ബാഹ്യ ബെഞ്ച്മാർക്കുകളുമായി ബന്ധിപ്പിച്ച ആകർഷകമായ പലിശ നിരക്കുകളിൽ രൂപയിലും വിദേശ നാണയത്തിലും വായ്‌പ ലഭ്യമാകും. നിലവിൽ ഇന്ത്യയിലെ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളിൽ കയറ്റുമതി വായ്‌പാ വിഹിതത്തിൽ 10 ശതമാനം വിപണി വിഹിതവുമായി രണ്ടാം സ്ഥാനത്താണ് യൂണിയൻ ബാങ്ക്.