എ.ഐ വിപ്ളവത്തിനൊരുങ്ങി ഇന്ത്യ
രണ്ട് വർഷത്തിനുള്ളിൽ 20,000 കോടി ഡോളർ നിക്ഷേപമുണ്ടാകും
ന്യൂഡൽഹി: നിർമ്മിത ബുദ്ധിയുടെ(എ.ഐ) അഞ്ച് പ്രധാന വിഭാഗങ്ങളിലായി രണ്ട് വർഷത്തിനുള്ളിൽ 20,000 കോടി ഡോളറിന്റെ(18.4 ലക്ഷം കോടി രൂപ) നിക്ഷേപം ആകർഷിക്കാനാണ് ലക്ഷ്യമെന്ന് കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. എ.ഐയുടെ വളർച്ചയിലും ഉത്തരവാദിത്ത ബാേധത്തോടെയുള്ള ഉപയോഗത്തിലും ആഗോള താത്പര്യമേറുകയാണെന്ന് ഇന്ത്യ എ.ഐ ഇംപാക്ട് ഉച്ചകോടിയോട് അനുബന്ധിച്ച പത്രസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. പശ്ചാത്തല വികസനം മുതൽ ഊർജം വരെയുള്ള എ.ഐ ഇക്കോസിസ്റ്റത്തിൽ വലിയ നിക്ഷേപ താത്പര്യമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ക്ലീൻ എനർജിയുടെ ലഭ്യത ഉയർന്ന തലത്തിലായതിനാൽ ഈ രംഗത്ത് ഇന്ത്യയ്ക്ക് വിപുലമായ സാദ്ധ്യതയാണുള്ളത്.
പുതിയ സാങ്കേതികവിദ്യയുടെ പ്രയോജനങ്ങൾ സമൂഹത്തിന് ലഭ്യമാക്കുന്നതിനൊപ്പം അവയുടെ അപകടങ്ങളെ നിയന്ത്രിക്കാനും സംവിധാനം ഒരുക്കും. എ.ഐ അധിഷ്ഠിത സാങ്കേതികവിദ്യകളിലേക്ക് മാറുന്നതിന് വ്യവസായ, അക്കാദമിക മേഖലകളുമായി യോജിച്ച് പ്രവർത്തിക്കുമെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.
എ.ഐ മിഷൻ 2.0 ഉടൻ
ഗവേഷണം, ഇന്നവേഷൻ, കംപ്യൂട്ടിംഗ് ശേഷി വർദ്ധന തുടങ്ങിയവയിൽ ഊന്നൽ നൽകി കേന്ദ്ര സർക്കാർ എ.ഐ മിഷൻ 2.0 ഉടൻ പ്രഖ്യാപിക്കും. കംപ്യൂട്ടിംഗ് ശേഷി ഉയർത്തുന്നതിനായി 20,000 പുതിയ ഗ്രാഫിക് പ്രോസസിംഗ് യൂണിറ്റുകൾ(ജി.പി.യു) ആരംഭിക്കും. നിലവിൽ രാജ്യത്ത് 38,000 ജി.പി.യുകളാണുള്ളത്.
10,000 കോടി ഡോളർ എ.ഐ നിക്ഷേപത്തിന് അദാനി ഗ്രൂപ്പ്
ഇന്ത്യയൊട്ടാകെ പുനരുജ്ജീവന ഇന്ധനത്തിൽ പ്രവർത്തിക്കുന്ന എ.ഐ റെഡി ഡാറ്റ സെന്ററുകൾ സ്ഥാപിക്കുന്നതിനായി പത്ത് വർഷത്തിനുള്ളിൽ 10,000 കോടി ഡോളർ(9.2 ലക്ഷം കോടി രൂപ) നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. സെർവർ മാനുഫാക്ചറിംഗ്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ക്ളൗഡ് സേവനങ്ങൾ എന്നിവയിൽ 15,000 കോടി ഡോളറിന്റെ അനുബന്ധ നിക്ഷേപവും ലക്ഷ്യമിടുന്നു. എ.ഐ ഇക്കോസിസ്റ്റത്തിൽ മൊത്തം 25,000 കോടി ഡോളറിന്റെ നിക്ഷേപമാണ് 2035നുള്ളിൽ ഉണ്ടാവുക.
ഇന്ധന ഉത്പാദനവും കംപ്യൂട്ടിംഗ് ശേഷിയും സംയോജിപ്പിച്ച് മുന്നേറുന്ന രാജ്യങ്ങൾക്ക് മാത്രമേ എ.ഐ നേതൃത്വം കൈവരിക്കാൻ കഴിയൂ. എ.ഐ നിർമ്മാണം, വികസനം, കയറ്റുമതി എന്നിവയിൽ അദാനി ഗ്രൂപ്പ് സാന്നിദ്ധ്യം ശക്തമാക്കും
ഗൗതം അദാനി
ചെയർമാൻ
അദാനി ഗ്രൂപ്പ്