കോഴിക്കോട് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം
കോഴിക്കോട്: കോഴിക്കോട് കല്ലായി റോഡിലെ ജയലക്ഷ്മി സിൽക്സിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരുഭാഗം പൂർണമായും കത്തിയമർന്നു. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ തൊഴിലാളികളെ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. തീ ആളുന്നത് കണ്ട് ബോധരഹിതരായ രണ്ടു ജീവനക്കാരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവ്യ, അനാമിക എന്നീ ജീവനക്കാരാണ് ആശുപത്രിയിലുള്ളത്. ഇരുവർക്കും കാര്യമായ പരിക്കുകളില്ല. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രഥമിക വിവരം.
ഇന്നലെ വൈകിട്ട് 6.10ഓടെയാണ് സംഭവം. നാല് നിലയുള്ള ടെക്സ്റ്റൈയിൽസ് കെട്ടിടത്തിന്റെ ഒന്നാംനിലയിലെ വെഡ്ഡിംഗ് സെക്ഷനിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് മുകൾ നിലയിലേക്കും താഴേക്കും പടർന്നു. കെട്ടിടത്തിന്റെ പിന്നിലെ മൂന്ന് നിലകളിലും ടെറസിലും തീ ആളിപടർന്നു. ഒരുഭാഗം പൂർണമായും കത്തിച്ചാമ്പലായി. ജില്ലയിലെയും മലപ്പുറത്തെയും വിവിധ ഫയർ യൂണിറ്റുകളും കോഴിക്കോട് വിമാനത്താവളത്തിൽ നിന്നെത്തിയ ഫയർ ആൻഡ് റെസ്ക്യൂ യൂണിറ്റും ചേർന്ന് മണിക്കൂറുകളോളം പണിപ്പെട്ടാണ് തീ കെടുത്തിയത്. പൊലീസും അഗ്നിശമന സേനയും നാട്ടുകാരുടെ സഹകരണത്തോടെ അടിയന്തര സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതിനാൽ സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടർന്നില്ല. മാനാഞ്ചിറയിലും പാളയത്തും പുഷ്പ ജംഗ്ഷനിലും ഗതാഗതം തടഞ്ഞു. സമീപത്തെ പെട്രോൾ പമ്പ് പൊലീസ് അടപ്പിച്ചു. 2023ലും ഇതേ സ്ഥാപനത്തിൽ സമാനമായ രീതിയിൽ തീപിടിത്തമുണ്ടായിരുന്നു.