ഭക്ഷണത്തിലെ വിഷാംശവും അലർജിയും ജീവനെടുക്കാം!
തിരുവനന്തപുരം: ഭക്ഷ്യവസ്തുക്കളിലെ വിഷാംശവും കഴിയ്ക്കുന്ന വ്യക്തിയിലെ അലർജി പ്രശ്‌നങ്ങളും ഭക്ഷണത്തെ നിമിഷങ്ങൾക്കുള്ളിൽ കൊലയാളിയാക്കും. കഴിഞ്ഞദിവസം വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് മടക്കിയ ഒരു കുടുംബത്തിലെ രണ്ട് പേർ മരണപ്പെട്ടതോടെയാണ് ഇതേകുറിച്ചുള്ള ആശങ്കകൾ ശക്തമായത്. എന്നാൽ എന്താണ് കൃത്യമായ കാരണമെന്ന് അറിയാൻ മരണപ്പെട്ടയാളുടെ ആന്തരികാവയവങ്ങളുടെയും ഭക്ഷണ സാമ്പിളുകളുടെയും രാസപരിശോധനാ ഫലം വരുന്നത് വരെ കാത്തിരിക്കണമെന്ന് ഐ.എം.എ റിസർച്ച് സെൽ കൺവീനറും ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റുമായ ഡോ.രാജീവ് ജയദേവൻ ചൂണ്ടിക്കാട്ടുന്നു.
രണ്ട് സാദ്ധ്യതകളിലാണ് ഭക്ഷണം പ്രധാനമായും ജീവനെടുക്കുന്നത്. ഒന്ന് ഏതെങ്കിലും തരത്തിലുള്ള വിഷാംശം(ടോക്‌സിൻ). രണ്ടാമത്തേത് കഠിനമായ അലർജി.
അപൂർവമായി കടലിൽ നിന്ന് മീനുകൾ കഴിക്കുന്ന ആൽഗകളിലൂടെ(കടൽ പായലുകൾ) വിഷാംശം മീനുകളുടെ പല ഭാഗങ്ങളിൽ അടിഞ്ഞ് കൂടാം. ഇവ മീൻമുട്ടകളിലായിരിക്കും കൂടുതൽ. ഇത് അടങ്ങിയ മീൻമുട്ടകൾ കഴിച്ചാൽ ഛർദ്ദിയും തളർച്ചയും സമയം കഴിയും തോറും ചിലപ്പോൾ ജീവനും അപകടത്തിലാകും.
ഒരു കടയിൽ ഒരുസമയം വിളമ്പുന്ന മീൻ മുട്ടകൾ പലമീനുകളുടേതാകും. അതിനാൽ വിഷാംശം കലർന്ന ഭാഗം കഴിച്ചവർക്ക് മാത്രമാകും ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുക. ഇത്തരമൊരു അപൂർവ സാഹചര്യം ഇത്തരം വിഭവങ്ങൾ ജീവനെടുക്കുന്നതിന് കാരണമായേക്കാം.ബാക്ടീരിയ മൂലവും വിഷാംശം ഉത്പാദിപ്പിക്കപ്പെടാം.
അനഫിലാക്സിസ് എന്ന വിപത്ത്
അലർജിയാണ് മറ്റൊന്ന്. ഞണ്ട്,ചെമ്മീൻ,കൊഞ്ച് എന്നിവ കഴിച്ചാൽ എപ്പോഴെങ്കിലും അലർജി ഉണ്ടായിട്ടുണ്ടെങ്കിൽ അത് വീണ്ടും ആവർത്തിക്കാനിടയുണ്ട്.അനഫിലാക്സിസ് എന്ന ജീവന് ആപത്തായ അലർജിയുടെ പ്രതികരണമാണ് ഇതിന് കാരണം.ഇത് പെട്ടെന്ന് സംഭവിക്കുകയും ഉടൻ ചികിത്സിച്ചില്ലെങ്കിൽ മാരകമാവുകയും ചെയ്യാം. ശരീരത്തിൽ അലർജിയുണ്ടാക്കുന്ന വസ്തുക്കൾ പ്രവേശിക്കുമ്പോൾ ശരീരത്തിലെ പ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുന്നതിന്റെ ഫലമായാണ് ഇത് സംഭവിക്കുന്നത്. എപ്പിനെഫ്രിൻ എന്ന ഇൻജക്ഷൻ അടിയന്തിരമായി നൽകി വൈദ്യസഹായം ഉറപ്പാക്കിയാൽ മാത്രമേ ഗുരുതരമായ ഈ അലർജി സാഹചര്യത്തിൽ ജീവൻ രക്ഷിക്കാനാകൂ.
പ്രതികരണം
ഭക്ഷണം കഴിച്ചതിന് പിന്നാലെ ഉണ്ടാകുന്ന മരണങ്ങളുടെ നിജസ്ഥിതി കണ്ടെത്തൽ പലപ്പോഴും ശ്രമകരമാണ്.
ചെമ്മീൻ,ഞണ്ട് മുതലായവയോട് അലർജിയുള്ളവർ പരീക്ഷണത്തിന് മുതിരരുത്.ഒരിക്കൽ അലർജി വന്നിട്ടുണ്ടെങ്കിൽ എത്രവർഷം കഴിഞ്ഞാലും അത് ആവർത്തിക്കും.
-ഡോ.രാജീവ് ജയദേവൻ
കൺവീനർ,ഐ.എം.എ, റിസർച്ച് സെൽ.