നിലയ്ക്കലിലെ മെസ് തട്ടിപ്പ്: ദേവസ്വം ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

Wednesday 18 February 2026 12:13 AM IST

തിരുവനന്തപുരം: നിലയ്ക്കലിലെ മെസ് നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ഇ.ഡി കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് തൃക്കാരിയൂർ ഗ്രൂപ്പ് അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ ജെ.ജയപ്രകാശിനെ ബോർഡ് സസ്‌പെൻഡ് ചെയ്തു.

ഇദ്ദേഹത്തിനെതിരെ പ്രോസിക്യൂഷൻ അനുമതി തേടി ഇ.ഡി ദേവസ്വംബോർഡിനെ സമീപിച്ചതിനെ തുടർന്നാണ് നടപടി. ജയപ്രകാശിനെതിരെ പ്രോസിക്യൂഷൻ അനുമതി നൽകാനും ബോർഡ് തീരുമാനിച്ചു.

നിലയ്ക്കലിലെ മെസ് നടത്തിപ്പിൽ ക്രമക്കേടു നടത്തി 40.32 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. വിജിലൻസാണ് ആദ്യം അന്വേഷിച്ചത്. രണ്ട് ചെക്കിലൂടെ തുക മാറിയെടുത്തുവെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഒരു ചെക്കിലൂടെ 39 ലക്ഷം രൂപയും മറ്റൊരു ചെക്കിലൂടെ 1.32 ലക്ഷം രൂപയുമാണ് മാറിയെടുത്തത്. നാലു ദേവസ്വം ഉദ്യോഗസ്ഥർ പ്രതികളാണെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. മറ്റു മൂന്നു പേരും സർവീസിൽ നിന്നും വിരമിച്ചു.