നൈപുണ്യ പരിശീലനം : ലക്ഷങ്ങളുടെ തട്ടിപ്പ്

Wednesday 18 February 2026 12:16 AM IST

തിരുവനന്തപുരം: നൈപുണ്യ പരിശീലനത്തിനുള്ള കേന്ദ്ര പദ്ധതിയായ ദീൻദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യയുടെ നടത്തിപ്പിൽ വൻ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തി വിജിലൻസ്. സംസ്ഥാനത്താകെ 62 ഓഫീസുകളിൽ ഓപ്പറേഷൻ 'സ്‌കിൽ ഗാർഡ്' എന്ന പേരിൽ നടത്തിയ റെയ്ഡുകളിലാണ് ഗുരുതര ക്രമക്കേടുകൾ കണ്ടത്. പദ്ധതി നിർവഹണ ഏജൻസികളും ഉദ്യോഗസ്ഥരും ചേർന്നാണ് തട്ടിപ്പുകൾ.

മൂന്നു വർഷത്തെ പ്രവൃത്തി പരിചയമില്ലാത്ത ഏജൻസികളെ നിർവഹണത്തിന് നിയോഗിച്ചു. പരിശീലനം ലഭിച്ചവർക്ക് ജോലി കിട്ടിയെന്നുറപ്പാക്കാതെ ഏജൻസികൾക്ക് മുഴുവൻ പണവും നൽകി. പദ്ധതി നടത്തിപ്പുമായി ബന്ധമില്ലാത്ത ജീവനക്കാർക്ക് ശമ്പളം നൽകി. പരിശീലനം നേടുന്നവർക്ക് പോസ്​റ്റ് പ്ലേസ്‌മെന്റ് അലവൻസ് നൽകാതെ കൃത്രിമ രേഖകളുണ്ടാക്കി പണം തട്ടി. ഏജൻസികൾ പദ്ധതി നടത്തിപ്പിനായി കെട്ടി വയ്ക്കേണ്ട ബാങ്ക് ഗ്യാരന്റിയും നൽകിയിട്ടില്ല.

പരിശീലനം ലഭിച്ചവരുടെ പ്ലേസ്‌മെന്റ് വിവരങ്ങൾ ഓൺലൈൻ പോർട്ടലിൽ രേഖപ്പെടുത്താതെ, ഏജൻസികൾക്ക് പണം അനുവദിച്ചു. ചില ഏജൻസികൾ രണ്ടു ഗഡു വാങ്ങിയ ശേഷം പരിശീലനം ഉപേക്ഷിച്ചു. ഇവരിൽ നിന്ന് പണം തിരിച്ചു പിടിച്ചില്ല. സംസ്ഥാന നിർവഹണ ഓഫീസിലെ ഉദ്യോഗസ്ഥൻ ഏജൻസിയുടെ ഡയറക്ടറിൽ നിന്ന് 25000

രൂപ കൈപ്പറ്റി. കോട്ടയത്തെ ഏജൻസിയുടെ പേരിൽ, കേന്ദ്ര രജിസ്ട്രേഷനില്ലാത്ത കൊല്ലത്തെ മറ്റൊരു സ്ഥാപനം പദ്ധതി നടത്തിപ്പിന് ധാരണാപത്രം ഒപ്പിട്ടതായി കണ്ടെത്തി. പാലക്കാട്ട് പ്ലേസ്‌മെന്റ് ലഭിക്കാത്തവരുടെ പേരിൽ വിവിധ സ്ഥാപനങ്ങളുടെ വ്യാജ സാലറി സ്ലിപ്പുകൾ കണ്ടെത്തി. ഏജൻസിയിൽ പരിശീലനം നേടാത്ത മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ ഓഫർ ലെറ്ററുപയോഗിച്ചും പോസ്​റ്റ് പ്ലേസ്‌മെന്റ് അലവൻസ് തട്ടി.യുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകാനുള്ള കേന്ദ്ര പദ്ധതിയിൽ ചെലവിന്റെ 60% കേന്ദ്രസർക്കാരും 40% സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്.

വ്യാജമായി

ജോലി, ശമ്പളം

പരിശീലനം നൽകിയവർക്ക് ജോലി ലഭിച്ചതായി വ്യാജ തെളിവുണ്ടാക്കാൻ ശമ്പളമെന്ന പേരിൽ അവരുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച ശേഷം തിരികെ അയപ്പിച്ചു.

ജോലി ലഭിച്ചതായി വ്യാജമായി കാട്ടി ഉദ്യോഗാർത്ഥികളുടെ പേരിൽ ബാങ്ക് അക്കൗണ്ടുകളെടുപ്പിച്ച് ശമ്പളമെന്ന പേരിൽ പണം നിക്ഷേപിച്ച് പിറ്റേന്നു തന്നെ എ.ടി.എം വഴി പിൻവലിച്ചു.

മലപ്പുറത്ത് 2 ഏജൻസികളിൽ നിന്ന് വ്യാജ ബാങ്ക് സ്​റ്റേ​റ്റ്‌മെന്റുകളും, വ്യാജ പ്ലേസ്‌മെന്റ് സർട്ടിഫിക്കേ​റ്റുകളും പിടിച്ചെടുത്തു. സ്വന്തം കെട്ടിടത്തിൽ വാടകയായി പ്രതിമാസം 10 ലക്ഷം തട്ടി.

''തട്ടിപ്പുകളെക്കുറിച്ച് വിശദമായ അന്വേഷണമുണ്ടാവും. ബാങ്ക് രേഖകളടക്കം ശേഖരിക്കും.''

-മനോജ് എബ്രഹാം

വിജിലൻസ് മേധാവി