അദ്ധ്യാപക നിയമനം, ഭൂമിദാനം ഗവർണറുടെ ഉത്തരവ് പാലിക്കില്ലെന്ന് സംസ്കൃത യൂണി. സിൻഡിക്കേറ്റ്
തിരുവനന്തപുരം: അഞ്ച് വർഷം മുമ്പുള്ള വിജ്ഞാപന പ്രകാരം തിരക്കിട്ട് അദ്ധ്യാപക നിയമനം, യൂണിവേഴ്സിറ്റിയുടെ ആറ് ഏക്കർ സ്വകാര്യ ഏജൻസിക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിന് നൽകാനുള്ള നീക്കം എന്നിവ തടഞ്ഞുള്ള ഗവർണറുടെ ഉത്തരവ് അംഗീകരിക്കേണ്ടെന്ന് സംസ്കൃത സർവകലാശാലാ സിൻഡിക്കേറ്റ് തീരുമാനിച്ചു. ഇക്കാര്യം ഗവർണറെ അറിയിക്കും.
ഭരണപരമായ കാര്യങ്ങളിൽ സിൻഡിക്കേറ്റിന്റെ അധികാരത്തിൽ ഇടപെടാൻ ഗവർണർക്ക് അവകാശമില്ലെന്ന വി.സിയുടെ അജൻഡാക്കുറിപ്പ് അടിസ്ഥാനപ്പെടുത്തിയാണ് സിൻഡിക്കേറ്റ് തീരുമാനം. ബി.എഫ്.എ തോറ്റെങ്കിലും എം.എഫ്.ഐയ്ക്ക് പ്രവേശനം നേടിയ വിദ്യാർത്ഥിയെ ജയിപ്പിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം തടഞ്ഞ ഗവർണറുടെ ഉത്തരവ് സിൻഡിക്കേറ്റിന്റെ പരിഗണനയ്ക്ക് വി.സി സമർപ്പിച്ചില്ല. ഇന്നലത്തെ സിൻഡിക്കേറ്റ് യോഗത്തിൽ ഗവർണർ നാമനിദേശം ചെയ്ത നാലംഗങ്ങളിൽ രണ്ട് പേർ നേരിട്ടും രണ്ടംഗങ്ങൾ ഓൺലൈനിലുമാണ് പങ്കെടുത്തത്. ഓൺലൈനായി പങ്കെടുത്ത രണ്ടു പേരുടെയും ലിങ്ക് പിന്നീട് വിച്ഛേദിക്കപ്പെട്ടു. നേരിട്ട് പങ്കെടുത്ത രണ്ട് അംഗങ്ങൾ സിൻഡിക്കേറ്റ് തീരുമാനങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തി.