താങ്ങുവില കുടിശികയെത്തി: നെല്ലുവില വിതരണം പുനരാരംഭിച്ചു
ആലപ്പുഴ: നെല്ലിന്റെ താങ്ങുവില കുടിശികയിൽ 344.81 കോടി രൂപ കേന്ദ്രം അനുവദിച്ചതോടെ ,കർഷകർക്കുള്ള നെൽവില വിതരണം ബാങ്കുകൾ പുനരാരംഭിച്ചു. ഈ സീസണിലെ ഒന്നാം വിളയുടെ നെല്ല് കൈമാറിയ മുഴുവൻ കർഷകർക്കും നെല്ലിന്റെ പണം ഇന്നും നാളെയുമായി അക്കൗണ്ടുകളിലെത്തും.
നെല്ലിന്റെ താങ്ങുവിലയിനത്തിൽ 1343 കോടിയാണ് കേന്ദ്രം സംസ്ഥാനത്തിന് നൽകാനുണ്ടായിരുന്നത്.
ഇതിൽ 344.81 കോടിയാണ് അനുവദിച്ചത്. 998.19 കോടി കടമായി തുടരുന്നു. കേന്ദ്രം അനുവദിച്ച പണം സംസ്ഥാന സർക്കാർ നെല്ല് സംഭരണത്തിനായി എസ്.ബി.ഐയും കാനറ ബാങ്കുമുൾപ്പെട്ട കൺസോർഷ്യത്തിന് കൈമാറി. സംസ്ഥാനത്താകമാനം 17,980 കർഷകർക്കായി 127.04 കോടി രൂപയാണ് ഒന്നാം വിളയുടെ പണമായി ലഭിക്കാനുണ്ടായിരുന്നത്. ഇത് വിതരണം ചെയ്ത ശേഷം മിച്ചം വരുന്ന 217.41 കോടി രൂപ പുഞ്ചകൃഷിയുടെ നെല്ല് സംഭരണത്തിനായി വിനിയോഗിക്കും. രണ്ടാം കൃഷിയുടെ നെല്ല് സംഭരണം പൂർത്തിയായി ആഴ്ചകൾ കഴിഞ്ഞെങ്കിലും നെല്ലിന്റെ വില ലഭിക്കാത്തത് കർഷകരെ സമ്മർദ്ദത്തിലാക്കിയിരുന്നു. ജനുവരി രണ്ടാം വാരത്തിന് ശേഷം പാസാക്കിയ പി.ആർ.എസ് രസീതുകൾക്കാണ് പണം ലഭിക്കാതിരുന്നത്.
ഒന്നാംവിള
നെല്ല് സംഭരണം
സംഭരിച്ചത്-1.17 ലക്ഷം മെട്രിക് ടൺ
വില(കിലോയ്ക്ക് 30 രൂപ )-351.55 കോടി
വിതരണം ചെയ്തത്.-224.15 കോടി
'കേന്ദ്രത്തിൽ നിന്ന് താങ്ങുവില കുടിശികയായി ലഭിച്ച പണം നെല്ല് സംഭരണത്തിനായി ബാങ്കുകൾക്ക് കൈമാറി. പുഞ്ചനെല്ല് സംഭരണത്തിനുള്ള പണം കൂടി ബാങ്ക് അക്കൗണ്ടുകളിലെത്തിയിട്ടുണ്ട്.'
- സിവിൽ സപ്ളൈസ്
മന്ത്രിയുടെ ഓഫീസ്