പാരിപ്പള്ളി മെഡി. ആശുപത്രി ഡോക്ടർമാർ സമരത്തിൽ, നിരാശരായി രോഗികൾ
ചികിത്സ കിട്ടാതെ ഇന്നലെ മടങ്ങിയത് 1600 രോഗികൾ
കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ആകെയുള്ള 124 അദ്ധ്യാപക ഡോക്ടർമാർ പഠിപ്പിക്കലും ഒ.പി ചികിത്സയും ബഹിഷ്കരിച്ച് സമരത്തിലായതോടെ ഇന്നലെ ആശുപത്രിയിലെത്തി നിരാശരായി മടങ്ങിയത് 1600 ഓളം രോഗികൾ. സ്ഥിരമായി കാണുന്ന വിദഗ്ദ്ധ ഡോക്ടർമാരെ പ്രതീക്ഷിച്ചെത്തിയ രോഗികളിൽ വലിയൊരു വിഭാഗവും ഹൗസ് സർജന്മാരെ കണ്ട് മടങ്ങുകയായിരുന്നു.
15 ഓളം ഒ.പികൾ മെഡിക്കൽ കോളേജിൽ സ്ഥിരമായി ഉണ്ടാകും. ഇവിടെ 1500 മുതൽ 2000 രോഗികൾ ശരാശരി എത്താറുണ്ട്. മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ സമരത്തിന്റെ ആദ്യദിവസമായ തിങ്കളാഴ്ച 1700 ഓളം രോഗികൾ എത്തിയിരുന്നു. പാവപ്പെട്ടവരും സാധാരണക്കാരുമാണ് കൂടുതലും. സമരത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിലും പങ്കെടുക്കാത്ത വിദഗ്ദ്ധ ഡോക്ടർമാർ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പലരും എത്തിയത്. തിങ്കളാഴ്ച നിരാശരായി മടങ്ങിയവരിൽ പലരും ഇന്നലെയും എത്തിയിരുന്നു. ജില്ലയുടെ കിഴക്കൻ മേഖല അടക്കമുള്ള ദൂരെ സ്ഥലങ്ങളിൽ നിന്ന് അതിരാവിലെ ഇറങ്ങി മണിക്കൂറുകൾ യാത്ര ചെയ്ത് എത്തിയവരും കൂട്ടത്തിൽ ഉണ്ടായിരുന്നു.
വിദഗ്ദ്ധ ഡോക്ടർമാരേയില്ല!
സംസ്ഥാനത്തെ മറ്റ് പല ഗവ. മെഡിക്കൽ കോളേജുകളിലും കൂടുതൽ സീനിയർ റസിഡന്റുമാർ, പി.ജി വിദ്യാർത്ഥികൾ, എം.ബി.ബി.എസ് പൂർത്തിയാക്കിയ ജൂനിയർ റസിഡന്റുമാർ തുടങ്ങിയവരുടെ സേവനം ചെറിയ അളവിലെങ്കിലും ആശ്വാസമായിരുന്നു. എന്നാൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പത്ത് സീനിയർ റസിഡന്റുമാരും എട്ട് ജൂനിയർ റസിഡന്റുമാരുമേയുള്ളു. ക്ലിനിക്കൽ വിഭാഗത്തിൽ പി.ജി. വിദ്യാർത്ഥികളും കാര്യമായില്ല.പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 144 അദ്ധ്യാപകരുടെ തസ്തികയാണുള്ളത്. അതിൽ 20 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. ബാക്കി 124 പേരാണ് സമരത്തിലുള്ളത്.