യു.ഡി.എഫ് വിസ്മയം കുറ്റ്യാടി മോഡൽ ആകാതിരിക്കട്ടെ: ബിനോയ്‌വിശ്വം
തിരുവനന്തപുരം: യു.ഡി.എഫ് പറയുന്ന വിസ്മയങ്ങൾ കുറ്റ്യാടി മോഡൽ ആകാതിരിക്കട്ടെയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഐക്യജനാധിപത്യ മുന്നണി എന്ന് വിളിക്കുന്ന മുന്നണിയുടെ വലിയ പരിപാടിക്കകത്താണ് കുറ്റ്യാടിയിൽ വിസ്മയം കണ്ടത്. നേതാക്കന്മാർ തമ്മിലടിച്ചു. ഒരുനേതാവ് താഴെ വീണു. ഇങ്ങനെയുള്ള വിസ്മയങ്ങൾ നല്ലതല്ല. കുറ്റ്യാടിയിലെ വിസ്മയംപോലെയുള്ളതിന് ശ്രമിച്ചാൽ അത് യു.ഡി.എഫ് വീണ്ടും പരിഹാസ്യമാക്കാനേ സഹായിക്കൂവെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. എൽ.ഡി.എഫ് മൂന്ന് ജാഥകൾ നടത്തുകയും മുന്നണിയിലെ മൂന്ന് നേതാക്കൾ നയിക്കുകയുമായിരുന്നു. യു.ഡി.എഫിൽ എല്ലാം നയിക്കുന്നത് ഒറ്റപ്പാർട്ടിയാണ്. നേതാക്കന്മാരുടെ പടയുങ്കെിലും അവസാനം എല്ലാം ഒറ്റയാളിലേക്കെത്തുന്നു. ഞങ്ങളുടെ ജാഥകളിൽ നേതാക്കന്മാരായി സ്ത്രീകളുണ്ടായിരുന്നു. യു.ഡി.എഫ് ജാഥയിൽ ഒരു സ്ത്രീയേയും നേതൃനിരയിൽ കണ്ടില്ല. യു.ഡജി.എഫിന് സ്ത്രീകളോട് ഇത്രയധികം ദേഷ്യമുണ്ടോ?. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണയത്തിലേക്ക് സി.പി.ഐ കടന്നിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.