കൊച്ചിയില്‍ പുതിയതരം ചെമ്മീനിനെ കണ്ടെത്തി ഗവേഷകര്‍, നല്ല വരുമാന സാദ്ധ്യത

Wednesday 18 February 2026 12:40 AM IST

കൊച്ചി: തോക്കു ചെമ്മീന്‍! കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ (കുസാറ്റ്) സ്‌കൂള്‍ ഒഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസിലെ ഗവേഷകര്‍ കണ്ടെത്തിയ പുത്തന്‍ ചെമ്മീന്‍ ഇനമാണ് ആല്‍ഫിഡെ കുടുംബത്തില്‍പ്പെടുന്ന തോക്കു ചെമ്മീന്‍ അഥവാ പിസ്റ്റള്‍ ഷ്രിംപ്.

ജേര്‍ണല്‍ ഒഫ് മറൈന്‍ ബയോളജി അസോസിയേഷന്‍ യുണൈറ്റഡ് കിംഗ്ഡം എന്ന ശാസ്ത്ര മാസികയില്‍ പ്രസിദ്ധീകരിച്ച പ്രസ്തുത ചെമ്മീനിന് കേരള ഫിഷറീസ് സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലറും മത്സ്യശാസ്ത്ര വിദഗ്ദ്ധനുമായ പ്രൊഫ. ഡോ. മധുസൂദന കുറുപ്പിന്റെ ബഹുമാനാര്‍ത്ഥം 'അല്‍ഫിയസ് മധുസൂദനൈ' എന്നാണ് പേര് നല്‍കിയത്.

2006 മുതല്‍ നടത്തിയ പഠനത്തിനൊടുവിലാണ് ഈ ചെമ്മീനെ കണ്ടെത്തിയത്. തോക്ക് ചെമ്മീന്റെ പ്രത്യേകതയും അപൂര്‍വ ഇനമെന്ന സ്ഥിരീകരണവും ആര്‍തര്‍ ആംഗര്‍ എന്ന വിദേശ ശാസ്ത്രജ്ഞനാണ് നിര്‍വഹിച്ചത്. ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് വിഭാഗം ഗവേഷക വിദ്യാര്‍ത്ഥികളായ കെ.പി. വിഷ്ണു, യു. അഭയ്കൃഷ്ണ, പോസ്റ്റ് ഡോക്ടറല്‍ ഫെലോ ഡോ.ബി. നിധിന്‍, സീനിയര്‍ പ്രൊഫസര്‍ ഡോ.എം. ഹരികൃഷ്ണന്‍ എന്നിവരടങ്ങുന്ന ഗവേഷണ സംഘമാണ് പഠനം നടത്തിയത്.

അലങ്കാരമത്സ്യം

കൊച്ചിക്കായലിലെ വൈപ്പിന്‍ ഭാഗത്തു നിന്നാണ് മത്സ്യത്തെ കണ്ടെത്തിയത്. അഞ്ച് ജോഡി കാലുകളാണ് ഇവയ്ക്കുള്ളത്. ശരീരത്തില്‍ തലയും നെഞ്ചും ചേര്‍ന്ന ഭാഗത്ത് വരുന്ന കാലുകള്‍ ശക്തമാണ്. ജോഡി കാലുകളില്‍ ഒരെണ്ണം വലുതും പരന്നതുമാണ്.

ഇവയെ ഭക്ഷിക്കാറില്ല

അലങ്കാര മത്സ്യമായാണ് കൂടുതല്‍ ഉപയോഗിക്കുന്നത്.

കണ്ടല്‍ വനങ്ങളുള്ള കായല്‍ പ്രദേശങ്ങളിലും പവിഴപ്പുറ്റുകള്‍ നിറഞ്ഞ സമുദ്രപ്രദേശങ്ങളിലുമാണ് അധിവസിക്കുന്നത്.