ഗുരു വീണ്ടും വന്നെങ്കിൽ എന്നാഗ്രഹിക്കുന്ന കാലം: സി. ദിവാകരൻ

Thursday 19 February 2026 12:36 AM IST

കുളത്തൂർ: ജാതി ചോദിക്കുന്നിടത്ത് ഗുരു ദർശനം പാഴാകുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും, ജാതി ചിന്തകൾക്കും അനാചാരങ്ങൾക്കും ശക്തി കൂടിവരുന്ന ഈ കാലഘട്ടത്തിൽ ഗുരു ഒരിക്കൽക്കൂടി വന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നതായും മുതിർന്ന സി.പി.ഐ. നേതാവും മുൻ മന്ത്രിയുമായ സി.ദിവാകരൻ. പ്രമുഖ ഗുരു പ്രഭാഷകനും എഴുത്തുകാരനുമായ കെ.എസ്. ശിവരാജന്റെ ആയിരം പ്രഭാഷണ പരമ്പരകളുടെ ഉദ്ഘാടന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം മുൻ മന്ത്രി കെ.മുരളീധരൻ നിർവ്വഹിച്ചു. ഗുരുവിന്റെ മഹാസമാധിയുടെ ശതാബ്ദിയിലേക്ക് കടക്കുന്ന അവസരത്തിൽ കെ.എസ്. ശിവരാജന്റെ പ്രഭാഷണ പരമ്പരക്ക് ഏറെ പ്രാധാന്യമുണ്ടെന്നും ലോകത്ത് നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഗുരുവിന്റെ ദീർഘ വീഷണത്തോടെയുള്ള ദർശനത്തിന് ഇന്നും പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാലിക പ്രശക്തിയുളള ഗുരുവിന്റെ ദർശനവും ചിന്തകളും സഹാതനമാണെന്ന് മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ വിശ്വമാനവിക ദർശനം ലോകം മുഴുവൻ പ്രചരിപ്പിച്ച നടരാജ ഗുരുവിന്റെ 131 -ാം ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദർശനം ആഴത്തിൽ പഠിക്കുന്നവരാണ് കേരള ജനതയെന്നും, ഭാരതം കണ്ട ആത്മീയ ആചാരൻമാരുടെ പട്ടികയിൽ പ്രമുഖ സ്ഥാനമാണ് ഗുരുവിന്റേതെന്നും സ്വാമി ശാശ്വതികാനന്ദയുടെ 76-ാം ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

സ്വാമി ബോധി തീർത്ഥ അനുഗ്രഹ പ്രഭാഷണം നടത്തി.ഡോ.എം.ശാർങ്‌ഗധരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ.എസ്. ശിവരാജൻ , പ്രൊഫ. എസ്.ശിശുപാലൻ, ഉപേന്ദ്രൻ കോൺട്രാക്ടർ, ആലുംമൂട്ടിൽ രാധാകൃഷ്ണൻ, എൻ. സുചിന്ദ്രബാബു, ചേങ്കോട്ടുകോണം സുരേന്ദ്രൻ, എം.എൽ. ഉഷാരാജ്, ഡോ. ഷാജി പ്രഭാകരൻ, ഡോ. എസ്. എസ്. ലാൽ, കെ.സുദർശനൻ, പ്രൊഫ. കെ. സുശീല, അഡ്വ. ഷീലചന്ദ്രൻ, എസ്. സുധീഷ് കുമാർ, കുമാരപുരം മുരളീകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പ്രമുഖരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.

ഫോട്ടോ: കെ.എസ്.ശിവരാജന്റെ ആയിരം പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം

സ്വാമി ബോധിതീർത്ഥ നിലവിളക്ക് തെളിച്ച് നിർവഹിക്കുന്നു