നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ
തിരുവനന്തപുരം:നവകേരളം സർവേ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ സ്‌പെഷ്യൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്തു. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശമനുസരിച്ചാണ് സർക്കാർ നടപടി. സർക്കാരിന്റെ നയപരമായ തീരുമാനമാണ് നവകേരള സർവേയെന്ന് ചൂണ്ടിക്കാട്ടിയ സർക്കാർ, ഇത് എങ്ങനെയാണ് ഹൈക്കോടതി റദ്ദാക്കുകയെന്നും ഹർജീയിൽ ചോദിച്ചു. ക്യാബിനറ്റിന് തീരുമാനം എടുക്കാൻ അധികാരമുണ്ടെന്നാണ് സർക്കാരിന്റെ വാദം,
കഴിഞ്ഞ പത്തു വർഷത്തെ ഭരണ നേട്ടങ്ങൾ ജനങ്ങൾ എങ്ങനെ വിലയിരുത്തുന്നുവെന്ന് കണ്ടെത്താനാണ് സർവ്വേ നടത്താൻ തീരുമാനിച്ചത്. 20 കോടിയാണ് ചെലവ് വകയിരുത്തിയത്. എന്നാൽ ,സർക്കാർ നടപടി ചട്ടങ്ങൾ പാലിക്കാതെയാണെന്ന വിലയിരുത്തലിലാണ് കോടതി റദ്ദാക്കിയത്.ബഡ്ജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ല എന്നതടക്കം ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ചെലവായ തുക സർക്കാർ ഫണ്ടിലേക്ക് മടക്കി നൽകാനും നിർദ്ദേശിച്ചു. ഇതു വരെ എത്രയാണ് ചെലവായതെന്ന് വിലയിരുത്തിയിട്ടില്ല.