ബാർ സമയം നീട്ടുന്ന തീരുമാനം ദുരൂഹം: വി.ഡി.സതീശൻ
തൃശൂർ: മന്ത്രിസഭയിൽ പോലും ചർച്ച ചെയ്യാതെ ബാർ സമയം നീട്ടുന്ന തീരുമാനം സ്വീകരിച്ചത് ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പുതുയുഗ യാത്രയുടെ ഭാഗമായി ചേലക്കരയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസം കേന്ദ്രങ്ങളിലെ നൈറ്റ് ലൈഫ് ഉദ്ദേശിച്ചാണോ, അതോ വ്യാപകമായി അനുമതി നൽകുകയാണോ ചെയ്യുന്നതെന്ന് പരിശോധിക്കണം. പാലക്കാട്ടെ ബ്രൂവറിയുടെ കാര്യത്തിലും തീരുമാനം അതിവേഗമായിരുന്നു. ഡൽഹിയിൽ നിന്നും ഒരു കമ്പനി വന്ന് അപേക്ഷ നൽകിയപ്പോൾ റോക്കറ്റ് വേഗത്തിലാണ് കാര്യങ്ങൾ നടന്നത്. സർക്കാരിന് വേഗമില്ലെന്നാരാ പറഞ്ഞത്? ഇക്കാര്യത്തിലൊക്കെ നല്ല സ്പീഡാ... സതീശൻ ആക്ഷേപിച്ചു. 10 വർഷത്തിനിടെ കേരളത്തിൽ ആയിരത്തോളം ബാറുകൾക്കാണ് അനുമതി നൽകിയത്.
നവകേരള സർവേ റദ്ദാക്കിയ കോടതി വിധി പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ്. പുറത്തുവന്ന മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ റെക്കാഡും അത് തെളിയിക്കുന്നതാണ്. നികുതിപ്പണം കൊണ്ട് സർവേ നടത്തിയിട്ട് തുടർഭരണം ഉറപ്പാക്കണമെന്നാണ് വോളന്റിയർമാരോട് ആവശ്യപ്പെടുന്നത്. ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകരെ വോളന്റിയർമാരാക്കാനും പാർട്ടി സർക്കുലർ ഇറക്കിയിട്ടുണ്ട്. ഉത്തരവിനെതിരെ അപ്പീൽ പോയാൽ അവിടെ കിട്ടിക്കോളും ബാക്കിയെന്നും സതീശൻ പറഞ്ഞു.