അടൂരിൽ നികുതിതട്ടിപ്പ് വ്യാപകം, ജി.എസ്.ടി നിയമങ്ങൾക്ക് പുല്ല് വില
അടൂർ : ജി.എസ്.ടി വകുപ്പിന്റെ പരിശോധനയിൽ അടൂരിൽ നിന്നും പുറത്തു വരുന്നത് വ്യാപാര സ്ഥാപനങ്ങളുടെയും മറ്റും ചെറുതും വലുതുമായ ജി.എസ്.ടി തട്ടിപ്പുകളാണ്. കൊറിയർ, തപാൽ സേവനങ്ങൾ വഴി സാധനങ്ങൾ അയക്കുമ്പോൾ കൈകാര്യം ചെയ്യൽ, പിക്കപ്പ്, ഇന്ധന സർചാർജ് എന്നിവയുൾപ്പെടെയുള്ള മൊത്തം കൊറിയർ ചാർജുകൾക്കായി 18 ശതമാനം ചരക്കുസേവന നികുതി ബാധകമാണെന്നിരിക്കെ അടൂരിൽ തുടർച്ചയായി പല വ്യാപാര സ്ഥാപനങ്ങളിലേക്കും ബാങ്കുകളിലേക്കും ജി. എസ്.ടി ബില്ലുകൾ ഇല്ലാതെയാണ് സാധനങ്ങൾ എത്തിക്കൊണ്ടിരിക്കുന്നത്. ചൊവ്വാഴ്ച അടൂരിൽ ചില വ്യാപാരസ്ഥാപനങ്ങളിലേക്കും പൊതുമേഖലാ ബാങ്കിലേക്കും ജി.എസ്.ടി ബില്ലുകളില്ലാതെ വന്ന കൊറിയറുകൾ ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി പിഴ ഈടാക്കി. ഇത്തരത്തിൽ നിരവധി കൊറിയറുകളിൽ അടൂരിൽ പല വ്യാപാര സ്ഥാപനങ്ങളിലും വലിയ നികുതി വെട്ടിപ്പ് നടത്തി സാധനങ്ങൾ എത്തുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം പിടികൂടിയ ഉത്പന്നത്തിൽ വില രേഖപ്പെടുത്തിയിരുന്നില്ല പൊതുമേഖലാ ബാങ്കിന്റെ മാനേജരുടെ പേരിൽ ഗുജറാത്തിൽ നിന്നും വന്ന കൊറിയറിലും ജി.എസ്.ടി ബില്ലുകളുണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് അവ്യക്തമായ മറുപടിയാണ് ലഭിച്ചത്. അടൂരിലെ ചില സൂപ്പർമാർക്കറ്റുകളിലേക്കും സ്വർണക്കടകളിലും ഇത്തരത്തിലുള്ള ലംഘനം വ്യാപകമായി നടക്കുന്നുണ്ടെന്നാണ് വിവരം.
ഇ വേ ബില്ലുകൾ ഇല്ലെന്നു സൂചന
ഔദ്യോഗിക അല്ലെങ്കിൽ വാണിജ്യ ആവശ്യങ്ങൾക്കായി കൊറിയർ സേവനങ്ങൾ ഉപയോഗിക്കുന്ന ബിസിനസുകൾക്ക് അടച്ച ജി.എസ്ടിയിൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാൻ കഴിയും. 50,000 രൂപയോ അതിൽ കൂടുതലോ വിലയുള്ള ചരക്കുകളുടെ അന്തർ/സംസ്ഥാന നീക്കത്തിന് ഇ-വേ ബിൽ നിർബന്ധമായും വേണമെന്നിരിക്കെ അടൂരിൽ എത്തിച്ചേരുന്ന ചരക്ക് നീക്കങ്ങളിൽ ഇ വേ ബില്ലുകൾ ഇല്ലെന്നു സൂചനയുണ്ട്. നികുതി തുകയുടെ 100% പിഴയാണ് ഇ വേ ബില്ലുകൾ ഇല്ലാത്തതിനു ലഭിക്കുന്നത് .പിഴ അടയ്ക്കുന്നതുവരെ വാഹനവും സാധനങ്ങളും തടഞ്ഞുവയ്ക്കുകയോ പിടിച്ചെടുക്കുകയോ ചെയ്യാൻ ജി.എസ്.ടി ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട് .കൊണ്ടുപോകുന്ന സാധനങ്ങളുടെയും വാഹനത്തിന്റെയും വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ഇലക്ട്രോണിക് രേഖയാണ് ഇ-വേ ബിൽ. വ്യാപാരികളെയും ട്രാൻസ്‌പോർട്ടർമാരെയും ബോധവത്കരിക്കുന്നതിനായി വിപുലമായ ആശയവിനിമയ, പരിശീലന പരിപാടികൾ സംഘടിപ്പിക്കുണമെന്നു വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നത്.