ബാറുകളുടെ സമയം വർദ്ധിപ്പിച്ചതിൽ അഴിമതി : രാജീവ് ചന്ദ്രശേഖർ

Thursday 19 February 2026 12:02 AM IST

തിരുവനന്തപുരം : ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയതിന് പിന്നിൽ കോടികളുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന ലക്ഷക്കണക്കിന് ഫയലുകൾ കെട്ടിക്കിടക്കുമ്പോഴാണ് തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ ബാർ സമയം ഉയർത്താനുള്ള തീരുമാനം കൈക്കൊണ്ടത്. മുഖ്യമന്ത്രി ഫയൽ നേരിട്ട് വിളിച്ച് അതിവേഗത്തിലായിരുന്നു നടപടിയെന്നാണ് വാർത്തകൾ.പ്രതിപക്ഷത്തിന്റെ അറിവോടെയാണ് പുതിയ ഭേദഗതിയെന്ന് എക്‌സൈസ് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇടത് -വലത് മുന്നണികളുടെ ഒത്തുകളി രാഷ്ട്രീയമാണ് ഈ തീരുമാനത്തിന് പിന്നിൽ. ഞങ്ങൾ തുറക്കുന്നത് ബാറുകളല്ല, സ്‌കൂളുകളാണാളെന്ന് മുദ്രാവാക്യമുയർത്തി അധികാരത്തിലെത്തിയ പിണറായി സർക്കാർ പത്ത് വർഷം പൂർത്തിയാക്കുമ്പോൾ കേരളത്തിലെ ബാറുകളുടെ എണ്ണത്തിലെ വർധനവ് ഞെട്ടിക്കുന്നതാണ്. അതിനോടൊപ്പമാണ് ബാർ സമയം രാത്രി 12 മണി വരെയാക്കാനുള്ള തീരുമാനവുമെന്ന്

അദ്ദേഹം പറഞ്ഞു.