വികസനത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർണായക പങ്ക്: മന്ത്രി രാജേഷ്
കണ്ണൂർ: കേരളത്തിന്റെ വളർച്ചയിൽ തദ്ദേശ സ്ഥാപനങ്ങൾ നിർണായക പങ്കുവഹിക്കുന്നതായി മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. മാങ്ങാട്ടുപറമ്പ് കെ.എ.പി ബറ്റാലിയൻ ഗ്രൗണ്ടിൽ നടന്ന സംസ്ഥാന തദ്ദേശ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം അഭിമാനത്തോടെ പരാമർശിക്കുന്ന നേട്ടങ്ങൾ സംസ്ഥാന സർക്കാരിന്റേത് മാത്രമല്ല. സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ഒരുമിച്ചു കൈവരിച്ചവയാണ്. കേരളത്തിലെ അതിദാരിദ്ര്യ നിർമ്മാർജനം ഫലപ്രദമായി സാദ്ധ്യമായത് ശക്തമായ തദ്ദേശ സ്ഥാപനങ്ങൾ ഉണ്ടായതുകൊണ്ടാണ്. ഈനേട്ടം ലോകപ്രശസ്ത പ്രസിദ്ധീകരണമായ 'ദ എക്കണോമിസ്റ്റ്" ശ്രദ്ധിച്ചു. മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ ശ്രദ്ധേയ ഫലങ്ങൾ നൽകി. കേരളത്തിലെ എല്ലാ നഗരസഭകളുടെയും സ്വച്ഛ് ഭാരത് റാങ്ക് ആയിരത്തിനു താഴെ എത്തിക്കാനായി. 4,000ത്തിലധികം ഇടങ്ങളിൽ സി.സി ടിവി സ്ഥാപിച്ചു. കഴിഞ്ഞ ഒരുവർഷം പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് 12.5 കോടി രൂപ പിഴയീടാക്കി. കെ- സ്മാർട്ട് സോഫ്റ്റ്‌വെയറിലൂടെ തദ്ദേശ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കിയത് ഭരണരംഗത്തെ വിപ്ലവകരമായ ചുവടുമാറ്റമാണ്. ആഗോള വിപണിയിലേക്ക് ചുവടുവയ്ക്കുന്ന കുടുംബശ്രീ വിജ്ഞാന കേരളം പദ്ധതിയുമായി ചേർന്ന് 78,000 പേർക്ക് തൊഴിൽ നൽകിയെന്നും മന്ത്രി പറഞ്ഞു.
എം.വി.ഗോവിന്ദൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ മുഖ്യപ്രഭാഷണം നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ടി.വി.അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ് തുടങ്ങിയവരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.