പച്ച മത്സ്യം വാങ്ങി പാകം ചെയ്ത് കഴിച്ചവരും ആശുപത്രിയില്‍; കേരളത്തിലെ മത്സ്യ വിപണിയില്‍ സംഭവിക്കുന്നത്

Wednesday 18 February 2026 11:43 PM IST

തിരുവനന്തപുരം: ഭക്ഷ്യവിഷബാധ സംശയിക്കുന്ന രണ്ട് മരണങ്ങളാണ് തലസ്ഥാന നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ സാമ്പിളുകള്‍ ശേഖരിക്കാനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തീരുമാനം. മീന്‍ വിഭവങ്ങള്‍ കഴിച്ച് മൂന്ന് പേര്‍ കൂടി ആശുപത്രിയില്‍ ചികിത്സയിലായതോടെയാണ് സംഭവത്തെ കൂടുതല്‍ ഗൗരവത്തോടെ കാണാന്‍ അധികൃതരും തയ്യാറായിരിക്കുന്നത്. വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയിലായതോടെയാണ് ഹോട്ടലുകളില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കാന്‍ ആരംഭിച്ചത്.

പാളയത്തും കോവളത്തും ഭക്ഷ്യസുരക്ഷ വിഭാഗം ഇന്ന് പരിശോധന നടത്തി സാമ്പിളുകളെടുത്തു. എറണാകുളത്തെ സെന്‍ട്രര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ് ഫിഷറീസ് ടെക്‌നോളജിയിലേക്കാണ് സാമ്പിളുകള്‍ അയക്കുക. മീനുകള്‍ പഴക്കമുള്ളതോ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്തതോ ആണോയെന്നറിയാന്‍ ഇവിടങ്ങളിലെ പരിശോധന കൂടി പൂര്‍ത്തിയാകേണ്ടതുണ്ട്. കൊല്ലം സ്വദേശികളാണ് വിഴിഞ്ഞത്തെ അസ്മാക് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം മരിച്ചത്. ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേരുടെ ആരോഗ്യസ്ഥിതിയും വഷളായിരുന്നു.

വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് നല്‍കിയ ഭക്ഷണത്തിന്റെ ഗുണനിലവാരം വിശദമായി തന്നെ പരിശോധിക്കാനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തീരുമാനം. അതേസമയം തലസ്ഥാന നഗരത്തിലെ പാളയം മാര്‍ക്കറ്റില്‍ നിന്ന് പച്ച മത്സ്യം വാങ്ങി വീട്ടില്‍ പാകം ചെയ്ത് കഴിച്ചവര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ആശങ്ക വര്‍ദ്ധിച്ചിരിക്കുന്നത്. ഫിഷിംഗ് ഹാര്‍ബറും മത്സ്യ തൊഴിലാളികള്‍ കടലില്‍ പോയി മീന്‍ പിടിക്കുകയും ചെയ്യുന്ന നിരവധി കടപ്പുറങ്ങളുമുള്ള പ്രദേശമാണ് തിരുവനന്തപുരം നഗരം.

കേരളത്തിലെ മീനിന്റെ ആവശ്യം മനസ്സിലാക്കി അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് സാധനം എത്താറുണ്ട്. പണ്ട് കാലത്ത് തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും മാത്രമാണ് മത്സ്യം എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഗുജറാത്തില്‍ നിന്ന് വരെ കേരളത്തിലേക്ക് മീന്‍ എത്തുന്നുണ്ട്. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ദിവസങ്ങള്‍ പഴക്കമുള്ള മീന്‍ കേരളത്തില്‍ എത്തിക്കുമ്പോള്‍ അവയില്‍ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കാനുള്ള സാദ്ധ്യത കൂടുതലാണ്. കേരളത്തിലെത്തുന്ന ഇത്തരം മീനുകള്‍ പരിശോധിക്കാന്‍ കൃത്യമായ സംവിധാനം ഇല്ലാത്തതും വെല്ലുവിളിയാണ്.