50 കോടിയുടെ നഷ്ടം; ഉണ്ടായത് വൻ തീപിടുത്തം

Thursday 19 February 2026 12:46 AM IST
കഴിഞ്ഞ ദിവസം കോഴിക്കോട് ആനിഹാൾ റോഡിലുണ്ടായ തീപിടിത്തത്തിൽ കത്തി നശിച്ച ജയലക്ഷ്മി സിൽക്ക്സ് കെട്ടിടം

സ്ഥാപനം തുറക്കാൻ മൂന്ന് മാസം

കോഴിക്കോട്: നഗരത്തെ മണിക്കൂറുകളോളം നിശ്ചലമാക്കിയ ജയലക്ഷ്മി സിൽക്സിലെ തീപിടിത്തത്തിൽ സ്ഥാപനത്തിന് 50 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി വിവരം. ഉടമ ഗോവിന്ദ കമ്മത്തിൻറെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പെരുന്നാൾ സീസണായതിനാൽ 2023 ലെ തീപിടുത്തത്തിനേക്കാൾ മൂന്നിരട്ടിയോളം നഷ്ടം ഇത്തവണയുണ്ടായി. കെട്ടിടത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുള്ളതിനാൽ സ്ഥാപനം പൂർവസ്ഥിതിയിലാകണമെങ്കിൽ മൂന്ന് മാസത്തോളം സമയമെടുക്കും. തിരക്കേറിയ റംസാൻ, വിഷു സീസൺ നഷ്ടമാവുന്നതും തിരിച്ചടിയാവും. 156 ഓളം ജീവനക്കാരാണ് കോഴിക്കോട് ജയലക്ഷ്മിയിലുള്ളത്. സ്ഥാപനത്തിൻറെ നവീകരണം കഴിയുന്നത് വരെ ഇവരെ മറ്റ് നഗരങ്ങളിലെ സ്ഥാപനങ്ങളിലേക്ക് മാറ്റും. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് ഗോവിന്ദ കമ്മത്ത് പറയുന്നത്. പൊലീസിൻറെ പ്രാഥമികനിഗമനവും ഒന്നാമത്തെയോ രണ്ടാമത്തെയോ നിലയിലുണ്ടായ ഷോർട്ട് സർക്യൂട്ട് തീപിടുത്തത്തിന് കാരണമായെന്നാണ്. സ്ഥാപനത്തിൽ ഭക്ഷണം പാചകം ചെയ്യുന്നില്ലെങ്കിലും ചായയും കാപ്പിയും ഉണ്ടാക്കുന്ന അടുക്കളയും പുറത്തുനിന്നും എത്തിക്കുന്ന ഭക്ഷണം ജീവനക്കാർക്ക് കഴിക്കാനുള്ള ക്യാൻറീനുമുണ്ട്. അഗ്നിരക്ഷാ അലാറം മുഴങ്ങിയതോടെ, കസ്റ്റമേഴ്സിനെയും ജീവനക്കാരെയും കെട്ടിടത്തിൽ നിന്നു പുറത്തിറക്കുകയായിരുന്നു. ഇതിനിടെ കോയമ്പത്തൂർ സ്വദേശികളായ ജീവനക്കാരായ ദിവ്യ, അനാമിക എന്നിവർ കുഴഞ്ഞുവീണു. ക്യാൻറീനിൽ നിന്നും 13 ഗ്യാസ് സിലിണ്ടറുകൾ തുടക്കത്തിൽ തന്നെ മാറ്റിയത് കൊണ്ടാണ് വലിയ അപകടം ഒഴിവായത്.

ഫയർഫോഴ്സ് റിപ്പോർട്ട് ഇന്ന്

ജയലക്ഷ്മി സിൽക്സിലെ തീപിടുത്തത്തെ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. ഷോർട്ട്സർക്യൂട്ടാണെന്നാണ് സ്ഥാപനത്തിൻറെ ഉടമ ഉൾപ്പെടെ പറയുന്നത്. എന്നാൽ ഇത് പൂർണമായും മുഖവിലക്കെടുക്കാൻ ഫയർഫോഴ്സ് ഡിപ്പാർട്ട്മെൻറ് തയ്യാറല്ല. ഇലക്ട്രിക്കൽ ഇൻസ്പെക്ടേഴ്സ് പരിശോധന നടന്നാൽ മാത്രമേ യഥാർത്ഥ ചിത്രം മനസിലാകുകയുള്ളൂവെന്നാണ് ഫയർഫോഴ്സ് അധികൃതർ പറയുന്നത്. നഗരത്തിൽ തീപിടിത്തം വർദ്ധിക്കുന്ന സാഹചര്യത്തിൽ ബീച്ച് ഫയർ സ്റ്റേഷൻ പുതുക്കിപ്പണിയുന്നതുവരെ നഗരത്തിൽ അനുയോജ്യമായ സ്ഥലത്ത് താത്ക്കാലിക ഫയർ സ്റ്റേഷൻ ആരംഭിക്കണം.

''കഴിഞ്ഞ തവണത്തേക്കാൾ വലിയ നഷ്ടമാണ് ഇത്തവണയുണ്ടായത്. ആളപായം ഇല്ലാത്തതിന് ദൈവത്തോടു നന്ദി പറയുന്നു. തൊഴിലാളികൾ ആശങ്കപ്പെടേണ്ടതില്ല, കോഴിക്കോട്ടെ സ്ഥാപനം പൂർവസ്ഥിതിയിലാകുന്ന വരെ മറ്റ് സ്ഥാപനങ്ങളിൽ അവർക്ക് താത്ക്കാലിക ജോലി ശരിയാക്കും"

ഗോവിന്ദ കമ്മത്ത്, ജയലക്ഷ്മി സിൽക്സ് ഉടമ