കൊല്ലം ട്രാൻ. ഡിപ്പോ പൊതു, സ്വകാര്യ പങ്കാളിത്തം; കിടലമാവും പുതിയ ഡിപ്പോ

Thursday 19 February 2026 12:13 AM IST

ഡിപ്പോ ഭൂമി 30 വർഷത്തെ പാട്ടത്തിന് നൽകും

കൊല്ലം: അഷ്ടമുടിക്കായലിന്റെ ടൂറിസം സാദ്ധ്യത കൂടി പ്രയോജനപ്പെടുത്തി കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പി.പി.പി (സ്വകാര്യ, പൊതു പങ്കാളിത്തം) മോഡൽ വികസനത്തിന് കെ.എസ്.ആർ.ടി.സി നടപടി തുടങ്ങി. തിരഞ്ഞെടുക്കപ്പെടുന്ന ഏജൻസിക്ക് ഹോട്ടൽ അടക്കം ആരംഭിക്കാവുന്ന വാണിജ്യ കെട്ടിടങ്ങൾ നിർമ്മിച്ച് പ്രവർത്തിപ്പിക്കാൻ ഡിപ്പോ ഭൂമി 30 വർഷത്തേക്ക് വിട്ടുനൽകും.

പി.പി.പി മോഡൽ വികസനത്തിന് മൂന്ന് വർഷം മുൻപ് കെ.എസ്.ആർ.ടി.സി കിഫ്കോൺ വഴി ശ്രമം നടത്തിയെങ്കിലും മികച്ച താത്പര്യപത്രങ്ങൾ ലഭിക്കാത്തതിനാൽ ഉപേക്ഷിച്ചു. കാലപ്പഴക്കമുള്ള നിലവിലെ ഡിപ്പോ കെട്ടിടം പൊളിച്ചുനീക്കി ഗ്യാരേജ് പ്രവർത്തിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിക്കാനുള്ള നടപടി ടെണ്ടറിന്റെ വക്കിലാണ്. പുതിയ കെട്ടിടം വരുന്നതോടെ നിലവിലെ ഡിപ്പോ കെട്ടിടം പൊളിച്ചുനീക്കും. ഇതിനിടെയാണ് പി.പി.പി മോഡൽ വികസനത്തിന് വീണ്ടും നടപടി തുടങ്ങിയത്.

കെ.എസ്.ആർ.ടി.സിക്ക് ഇവിടെയുള്ള 0.99 ഏക്കർ ഭൂമിയിൽ രണ്ട് വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കണമെന്നാവും കരാർ. തുടർന്നുള്ള 28 വർഷം പ്രവർത്തിപ്പിക്കാം. സ്വകാര്യ കമ്പനിക്കോ ഒന്നിലധികം കമ്പനികൾ ചേർന്ന കൺസോർഷ്യത്തിനോ പദ്ധതി നടത്തിപ്പ് ഏറ്റെടുക്കാം. കരാർ കാലാവധി കഴിയുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും കെ.എസ്.ആർ.ടി.സിക്ക് സ്വന്തമാകും. കെട്ടിട സമുച്ചയത്തിൽ നിന്നുള്ള വരുമാനത്തിന്റെ നിശ്ചിത ഭാഗം കെ.എസ്.ആർ.ടി.സിക്ക് ലഭിക്കുന്ന തരത്തിലുള്ള താത്പര്യപത്രത്തിനാകും മുൻതൂക്കം നൽകുക.

വികസന സാദ്ധ്യതകൾ

 ഫൈവ് സ്റ്റാർ ഹോട്ടൽ  കോ വർക്കിംഗ് സ്പേസ്  വിനോദ സൗകര്യങ്ങൾ  എക്സിബിഷൻ കേന്ദ്രം  റീട്ടെയിൽ ഔട്ട്ലെറ്റുകൾ  കോൺഫറൻസ് ഹാളുകൾ

ലഭിക്കുന്ന താത്പര്യപത്രങ്ങൾ പരിശോധിച്ച് വിജയസാദ്ധ്യതയുള്ളവ കണ്ടെത്തും. അതിൽ കെ.എസ്.ആർ.ടി.സിക്ക് കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവരുമായി ധാരണാപത്രം ഒപ്പിടും

കെ.എസ്.ആർ.ടി.സി അധികൃതർ