കൂടുതല്‍ പേര്‍ കൊച്ചിയില്‍ നിന്ന്; മലയാളികളുടെ പുതിയ ശീലത്തില്‍ വനിതകള്‍ മുന്നില്‍

Thursday 19 February 2026 12:14 AM IST

ആറ് വര്‍ഷത്തിനിടെ നിക്ഷേപത്തിലുണ്ടായ വര്‍ദ്ധന 3.4 മടങ്ങ്

മുംബയ്: ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്ന മലയാളികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്. 2020- 26 സാമ്പത്തിക വര്‍ഷത്തില്‍ 3.4 മടങ്ങ് മലയാളി നിക്ഷേപകര്‍ വര്‍ദ്ധിച്ചതായി നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എന്‍.എസ്.ഇ) കണക്കുകള്‍ വ്യക്തമാക്കുന്നു. 31.8 ലക്ഷമാണ് കേരളത്തില്‍ നിന്നുള്ള നിക്ഷേപകരുടെ എണ്ണം. 2010 സാമ്പത്തിക വര്‍ഷം മുതലുള്ള കണക്ക് നോക്കിയാല്‍ ഒമ്പത് മടങ്ങാണ് വര്‍ദ്ധന. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേരളത്തിലെ നിക്ഷേപകരില്‍ 17.5% സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2021 മുതലുള്ള പുതിയ നിക്ഷേപക രജിസ്‌ട്രേഷനുകള്‍ 20.6 ലക്ഷമാണ്. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിച്ച മാദ്ധ്യമ പര്യടനത്തിന്റെ ഭാഗമായി മുംബയില്‍ എന്‍.എസ്.ഇ സന്ദര്‍ശിച്ച കേരളത്തില്‍ നിന്നുള്ള മാദ്ധ്യമപ്രവര്‍ത്തകരുമായി സംവദിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൂടുതല്‍ നിക്ഷേപകര്‍ എറണാകുളത്ത്

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപകര്‍ കൂടുതലായി ചേര്‍ന്നത് എറണാകുളം ജില്ലയില്‍ നിന്നാണ് (12.2%) 1.7 ലക്ഷം. തൊട്ട് പിന്നാലെ തൃശ്ശൂരും (1.6 ലക്ഷം) മലപ്പുറവും (1.5 ലക്ഷം) ഉണ്ട്. ഏറ്റവും പിന്നില്‍ വയനാടും (0.3%) ഇടുക്കിയുമാണ് (0.4%).

വനിതാ നിക്ഷേപകര്‍ ദേശീയ ശരാശരിയേക്കാള്‍ മുകളില്‍

കേരളത്തിലെ വനിതാ നിക്ഷേപക പങ്കാളിത്ത നിരക്ക് 25.3 ശതമാനത്തില്‍ നിന്ന് വര്‍ദ്ധിച്ച് 28.1 ശതമാനമായി. ഇത് ദേശീയ ശരാശരിയേക്കാള്‍ (24.7%) കൂടുതലാണ്. ഓഹരി വിപണിയില്‍ രാവിലെ നിക്ഷേപിച്ച് വൈകിട്ട് പിന്‍വലിക്കുന്നതല്ല ട്രേഡിംഗ്. യാഥാര്‍ത്ഥ്യമാണോ തട്ടിപ്പാണോ എന്ന് കൃത്യമായി തിരിച്ചറിഞ്ഞ് ദീര്‍ഘകാല നിക്ഷേപങ്ങളാണ് വേണ്ടത്. നിക്ഷേപത്തിലൂടെ പണം സമ്പാദിക്കാം. അത് സ്വര്‍ണമോ മ്യൂച്ചല്‍ ഫണ്ടോ ഇന്‍ഷ്വറന്‍സ് കമ്പനിയോ എന്നതല്ല, നിക്ഷേപകര്‍ക്ക് ലാഭമുണ്ടാകുകയാണ് വേണ്ടത്. കേരളത്തില്‍ നിന്ന് ആശുപത്രികള്‍ ഉള്‍പ്പെടെ നിരവധി കമ്പനികള്‍ എന്‍.എസ്.ഇയിലേക്ക് ലിസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. - ആശിഷ് കുമാര്‍ ചൗഹാന്‍, സി.ഇ.ഒ, മുംബൈ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍.എസ്.ഇ)