'നല്‍കിയത് തെറ്റായ വിദ്യാഭ്യാസ യോഗ്യത'?; ജോയ്‌സ് മേരിയെ അയോഗ്യയാക്കണമെന്ന് ആവശ്യം

Thursday 19 February 2026 12:44 AM IST

തെറ്റായ വിദ്യാഭ്യാസ യോഗ്യതയെന്ന് ആരോപണം

മൂവാറ്റുപുഴ: നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയ്‌സ് മേരി ആന്റണിക്ക് അയോഗ്യത കല്‍പിക്കണമെന്നാവശ്യപ്പെട്ട് ഫയല്‍ ചെയ്ത ഹര്‍ജി മൂവാറ്റുപുഴ മുന്‍സിഫ് കോടതി ഫയലില്‍ സ്വീകരിച്ചു. നാമനിര്‍ദ്ദേശ പത്രികയില്‍ തെറ്റായ വിദ്യാഭ്യാസ യോഗ്യത ചേര്‍ത്തുവെന്നാണ് വോട്ടറായ പുള്ളോര്‍കുടിയില്‍ പി.വി. ഷാജി നല്‍കിയ ഹര്‍ജിയിലെ ആരോപണം. കേരള മുനിസിപ്പാലിറ്റി ആക്ടിന്റെ സെക്ഷന്‍ 164 പ്രകാരം ചെയര്‍പേഴ്‌സണെ അയോഗ്യയാക്കണമെന്നാണ് ആവശ്യം.

നാമനിര്‍ദ്ദേശ പത്രികയോടൊപ്പമുള്ള ഫോറത്തില്‍ ജോയ്‌സ് മേരി നല്‍കിയ വിദ്യാഭ്യാസ യോഗ്യത സീനിയര്‍ സെക്കന്‍ഡറിയാണ്. അതേസമയം, അനുബന്ധമായ മറ്റൊരു കോളത്തില്‍ നല്‍കിയിരിക്കുന്നത് ബി.ബി.എ (അരുണോദയ യൂണിവേഴ്‌സിറ്റി) എന്നാണ്. ഈ പ്രസ്താവന വ്യാജമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ആസ്തികളും ബാദ്ധ്യതകളും സംബന്ധിച്ച പ്രസ്താവനയില്‍ പൊരുത്തക്കേടുള്ളതായും ആരോപണമുണ്ട്. അതിനാല്‍ ജോയ്‌സിന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാണ് ഹര്‍ജിക്കാരന്റെ വാദം.

ജോയ്‌സിനെതിരെ സി.പി.എമ്മും

തെറ്റായ വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തിയ ജോയ്‌സ് മേരി ആന്റണി നഗരസഭാദ്ധ്യക്ഷ സ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.അനീഷ് എം.മാത്യു. കോടതി നോട്ടീസ് അയച്ചിട്ടും കുറ്റാരോപിത കോടതിയില്‍ ഹാജരാകാത്തത് എന്താണ്? ഏതാനും ആഴ്ച മുമ്പ് ഇവര്‍ നടത്തിയ അന്തര്‍ സംസ്ഥാന യാത്ര ദുരൂഹമാണെന്നും അനീഷ് പറഞ്ഞു.