സ്വർണത്തിനും വെള്ളിക്കൊപ്പം ഇവയ്ക്കും വിലകൂടി, റബർ കർഷകർക്ക് പണി കിട്ടിയതിങ്ങനെ
തൊടുപുഴ: തുരിശുവില വർദ്ധനവ് മൂലം ഇരുട്ടിലായി റബർ കർഷകർ. വില ഇടിവിനും വേനലിൽ പാൽ ഉത്പാദനം കുറഞ്ഞതിനും പുറമേ തുരിശുവില കൂടുന്നത് ഇരട്ടി പ്രഹരമാണ്. മുൻവർഷത്തേക്കാൾ 200 രൂപയുടെ വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. . സ്വർണത്തിനും വെള്ളിക്കുമൊപ്പം ചെമ്പിന്റെ വിലയും ഉയർന്നതാണ് തുരിശിന്റെ ( കോപ്പർ സൾഫേറ്റ് ) വില ഉയരാൻ കാരണം. മഴക്കാലത്തിന് മുമ്പ് റബർ തോട്ടങ്ങളിൽ തുരിശടിക്കണം. റബർ, കുരുമുളക്, ഏലം തുടങ്ങിയവ കൃഷിചെയ്യുന്ന കർഷകർക്ക് ഫംഗസ്, കുമിൾ രോഗങ്ങളെ പ്രതിരോധിക്കാൻ തയ്യാറാക്കുന്ന ബോർഡോമിശ്രിതത്തിന്റെ പ്രധാന ഘടകം തുരിശാണ്. മരുന്ന് തളിക്കുന്നതിന് ഉപയോഗിക്കുന്ന കോപ്പർ ഓക്സിക്ലോറൈഡ് കിലോ വില 630 രൂപയായിരുന്നത് 850 ആയി ഉയർന്നിട്ടുണ്ട്.
ഇനിയെന്തെന്നറിയാതെ കർഷകർ
തുരിശിന്റെയും കോപ്പർ ഓക്സിക്ലൊറൈഡിന്റെയും വില വതോതിൽ വർദ്ധിച്ച സാഹചര്യത്തിൽ റബർ മരങ്ങളിൽ മരുന്ന് തളിക്കുന്നതിനുള്ള ചെലവ് കൂടി. കഴിഞ്ഞ വർഷം ഒരു ഹെക്ടറിൽ മരുന്നു തളിക്കുന്നതിന് പതിനായിരം രൂപയിൽ താഴെ ചെലവായിരുന്നത് ഇപ്പോൾ 15,000ത്തിന് മുകളിലെത്തിയിട്ടുണ്ട്. ഒരു ഹെക്ടർ റബർ തോട്ടത്തിൽ മരുന്ന് തളിക്കുന്നതിന് റബർ ബോർഡ് സബ്സിഡിയായി ലഭിക്കുന്നത് പരമാവധി ആയിരം രൂപയാണ്. തുറിശ് സബ്സിഡി പരമാവധി നാലായിരവും. ഇതിന് ആനുപാതികമായി റബർ വിലയും കൂടുന്നില്ല. ഒരുകിലോ റബർ ഉത്പാദിപ്പിക്കുന്നതിന് കിലോയ്ക്ക് 250 രൂപ വരെ ചെലവാകുമ്പോൾ പരമാവധി 220 രൂപയാണ് കർഷകന് തിരികെ ലഭിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം റബർ ടാപ്പിംഗ് അനുദിനം കുറയുകയാണ്. കടുത്ത വേനൽച്ചൂടിന് പുറമേ ഇലപൊഴിച്ചിലും വർദ്ധിച്ചതോടെ ടാപ്പിംഗ് പൂർണമായും നിലച്ച മട്ടാണ്. സർക്കാർ സഹായമില്ലാതെ കൃഷി മുമ്പോട്ട് കൊണ്ടുപോകാനാവാത്ത അവസ്ഥയിലാണ് കർഷകർ.
തുരിശ് കിലോയ്ക്ക്
പഴയ വില 250 രൂപ
ഇപ്പോൾ വില 450 രൂപ
'' തുരിശു സബ്സിഡി വർദ്ധിപ്പിക്കാതെ കർഷകർക്ക് രക്ഷയില്ല. ചെലവിന് ആനുപാതികമായി സബ്സിഡിയും വർദ്ധിപ്പിക്കണം '' - ഫ്രാൻസീസ് ജോർജ്ജ് ( കർഷകൻ )