ശബരിമല കൊടിമര പുനർനിർമാണം; 19  പേരുടെ  മൊഴി  രേഖപ്പെടുത്തി, സുരേഷ്  ഗോപിയുടെ മൊഴിയെടുത്തില്ല

Thursday 19 February 2026 8:04 AM IST

തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് സംഭാവന നൽകിയവരുടെ മൊഴിയെടുത്ത് വിജിലൻസ്. സ്വർണം നൽകിയ 19 പേരുടെ മൊഴി രേഖപ്പെടുത്തി. ഔദ്യോഗിക തിരക്ക് കാരണം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. 22-ാം തീയതിക്ക് ശേഷം അറിയിക്കാമെന്നാണ് സുരേഷ് ഗോപി വിജിലൻസിനെ അറിയിച്ചത്.

നേരത്തെ സിനിമാ സംവിധായകൻ ഷാജി കൈലാസ്, തിരക്കഥാകൃത്ത് രഞ്ജി പണിക്കർ, നിർമ്മാതാവ് സുരേഷ് കുമാർ എന്നിവർ വിജിലൻസിന് മൊഴി നൽകിയിരുന്നു. നാണയമായി സ്വർണം നൽകിയെന്നാണ് മൊഴി. അഭിഭാഷക കമ്മിഷനായിരുന്ന എഎസ്‌പി കുറുപ്പിനെ സ്വർണം ഏൽപ്പിച്ചു. നൽകിയ സ്വർണത്തിന്റെ കണക്കും ഇവർ വെളിപ്പെടുത്തി. കൊടിമര പുനഃപ്രതിഷ്ഠയ്ക്ക് ആകെ വേണ്ടിവന്ന 9573 ഗ്രാം സ്വർണത്തിൽ 412.010 ഗ്രാം 27 ഭക്തരിൽ നിന്നുള്ള സംഭാവനയായിരുന്നു. ഇതെല്ലാം സ്വീകരിച്ചത് കുറുപ്പിന്റെ നേതൃത്വത്തിലാണ്.

2017ൽ നടന്ന കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് സ്വർണം സ്വീകരിച്ചതിൽ ഗുരുതരമായ ചട്ടലംഘനം നടന്നതായി നേരത്തെ ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. സുരേഷ് ഗോപി, ഗോകുൽ സുരേഷ്, സുധീർ കരമന, രഞ്ജി പണിക്കർ, സുരേഷ് കുമാർ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ മുൻ അഡ്വക്കേറ്റ് കമ്മീഷണറായിരുന്ന എ എസ് പി കുറുപ്പ് സമർപ്പിച്ച പട്ടികയിൽ സുരേഷ് ഗോപിയുടെ പേര് മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്.

ഇതിൽ നേരത്തെ സുരേഷ് ഗോപി വിശദീകരണം നൽകിയിരുന്നു. കൊടിമരത്തിലെ വാജിവാഹനത്തിൽ താൻ തന്നെയാണ് സ്വർണപ്പാളി ഒട്ടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അഷ്ടദിക്പാലക ശില്പങ്ങളിൽ തന്റെ മകൻ ഗോകുൽ സുരേഷും സംവിധായകൻ ഷാജി കൈലാസും തിരക്കഥാകൃത്ത് രഞ്ജി പണിക്കരും ചേർന്നാണ് സ്വർണം ഒട്ടിച്ചതെന്നും സുരേഷ് ഗോപി അറിയിച്ചിരുന്നു.