റംസാന് സാധാരണ ലഭിക്കുന്നത് മൂന്ന് ദിവസത്തെ അവധി; പ്രവാസികൾക്കിത് ഒൻപത് ദിവസമാക്കാൻ സാധിക്കും
അബുദാബി: ഫെബ്രുവരി 18 മുതൽ റംസാൻ വ്രതത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് വിശ്വാസികൾ. ഇനി 30 ദിവസം വ്രതശുദ്ധിയോടെ റംസാനെ വരവേൽക്കാനുള്ള ഒരുക്കമായിരിക്കും. ഈ കാലയളവ് അനേകായിരം പ്രവാസികൾക്ക് നാട്ടിലെത്തി കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള അവസരം കൂടിയാണ്.
യുഎഇയിൽ മൂന്ന് ദിവസത്തെ അവധിയാണ് റംസാൻ അനുബന്ധിച്ച് നൽകുന്നത്. ഷവ്വാൽ ഒന്ന് മുതൽ മൂന്ന് വരെയായിരിക്കും യുഎഇ പൊതു കലണ്ടർ പ്രകാരമുള്ള അവധി. ഇക്കൊല്ലമിത് മാർച്ച് 20 മുതൽ 22വരെ, വെള്ളി മുതൽ ഞായർ വരെയായിരിക്കുമെന്നാണ് കണക്കുക്കൂട്ടൽ. റംസാൻ 29-ാം ദിവസമായ മാർച്ച് 18ന് ഔദ്യോഗിക കമ്മിറ്റികൾ യോഗം ചേരുമ്പോൾ ശവ്വാൽ ചന്ദ്രക്കല കണ്ടതിനുശേഷമായിരിക്കും കൃത്യമായ തീയതികൾ നിശ്ചയിക്കുക.
മാർച്ച് 18ന് ശവ്വാൽ മാസപ്പിറവി ദൃശ്യമായാൽ മാർച്ച് 19നായിരിക്കും റംസാൻ. അങ്ങനെയെങ്കിൽ മാർച്ച് 19 മുതൽ മാർച്ച് 22 വരെ യുഎഇ നിവാസികൾക്ക് നാല് ദിവസത്തെ അവധി ലഭിക്കും. ഞായറാഴ്ച എമിറേറ്റുകളിൽ ഔദ്യോഗിക വാരാന്ത്യ അവധിയാണ്.
മാർച്ച് 18ന് മാസപ്പിറവി ദൃശ്യമായില്ലെങ്കിൽ റംസാൻ 30 ദിവസം മുഴുവൻ നീണ്ടുനിൽക്കും. അങ്ങനെയെങ്കിൽ മാർച്ച് 20നായിരിക്കും റംസാൻ. മൂന്ന് ദിവസത്തെ അവധി മാത്രമായിരിക്കും അപ്പോൾ ലഭിക്കുക. എന്നാൽ മികച്ച ആസൂത്രണത്തിലൂടെ പ്രവാസികൾക്ക് കൂടുതൽ അവധി ദിനങ്ങൾ നേടിയെടുക്കാൻ സാധിക്കും. മാർച്ച് 16-19 തീയതികളിലെ തിങ്കൾ മുതൽ വ്യാഴം വരെ വാർഷിക അവധിക്ക് അപേക്ഷിച്ചാൽ മാർച്ച് 14 ശനിയാഴ്ച മുതൽ മാർച്ച് 22 ഞായറാഴ്ച വരെ, വാരാന്ത്യങ്ങളും റംസാൻ അവധി ദിനങ്ങളും ഉൾപ്പെടെ ഒൻപത് ദിവസത്തെ അവധി ദിനങ്ങൾ ആസ്വദിക്കാൻ കഴിയും.