സൂപ്പര്‍ 8 പ്രവേശനം ലോട്ടറിയല്ല; ശ്രീലങ്കയെ അട്ടിമറിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സിംബാബ്‌വെ

Thursday 19 February 2026 6:42 PM IST

കൊളംബോ: ട്വന്റി 20 ലോകകപ്പില്‍ തകര്‍പ്പന്‍ ഫോം തുടര്‍ന്ന് സിംബാബ്‌വെ. ശക്തരായ ശ്രീലങ്കയെ അട്ടമറിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായിട്ടാണ് ആഫ്രിക്കന്‍ ടീം സൂപ്പര്‍ എട്ടിലേക്ക് മുന്നേറിയിരിക്കുന്നത്. ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചതിന്റെ കരുത്തില്‍ എത്തിയ ശ്രീലങ്ക ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്തുകളും ആറ് വിക്കറ്റും അവശേഷിക്കെയാണ് സിംബാബ്‌വെ മറികടന്നത്. ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റിന്റെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറിയാണ് സിംബാബ്‌വെയുടെ വിജയത്തിന്റെ അടിത്തറ.

വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. 48 പന്തില്‍ 63 റണ്‍സെടുത്ത് ബ്രയാന്‍ ബെന്നറ്റ് പുറത്താകാതെ നിന്നപ്പോള്‍ മറ്റൊരു ഓപ്പണര്‍ തടിവനാഷെ മറുമാണി 34(26) റണ്‍സ് നേടി. ഒന്നാം വിക്കറ്റില്‍ ഈ സഖ്യം 8.3 ഓവറില്‍ 69 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് ശേഷമാണ് പിരിഞ്ഞത്. മൂന്നാമനായി എത്തിയ റയാന്‍ ബേള്‍ 23(12) റണ്‍സും ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 45(26) റണ്‍സും നേടി പുറത്തായി. താഷിംഗ മുസേക്കിവ 1(2) റണ്‍സെടുത്ത് പുറത്തായപ്പോള്‍ ടോണി മുന്‍യോംഗ 8*(3) പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്ക് വേണ്ടി ദുഷാന്‍ ഹേമന്ദ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ദസൂണ്‍ ഷണക, ദുനിത് വെല്ലാലഗെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടി. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ പാത്തും നിസംഗ 62(41) അര്‍ദ്ധ സെഞ്ച്വറി നേടി തകര്‍പ്പന്‍ ഫോം തുടര്‍ന്നു. പവന്‍ രത്‌നായകെ 44(25), കുസാല്‍ പെരേര 22(14) എന്നിവരും ബാറ്റിംഗില്‍ ലങ്കയ്ക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ബ്ലെസിംഗ് മുസറബാനി, ബ്രാഡ് ഇവാന്‍സ്, ഗ്രെയിം ക്രീമര്‍ എന്നിവര്‍ സിംബാബ്‌വെയ്ക്കായി ബൗളിംഗില്‍ തിളങ്ങിയ റയാന്‍ ബേളിന് ഒരു വിക്കറ്റ് ലഭിച്ചു.