ഓഹരി വിപണിയിൽ രക്തച്ചൊരിച്ചിൽ

Friday 20 February 2026 12:09 AM IST

നിക്ഷേപകരെ മുൾമുനയിലാക്കി യുദ്ധ ഭീതി

കൊച്ചി: യുദ്ധ ഭീതിയിൽ നിക്ഷേപകർ സൃഷ്‌ടിച്ച കടുത്ത വിൽപ്പന സമ്മർദ്ദത്തിൽ ഇന്നലെ ഇന്ത്യൻ ഓഹരി വിപണി തകർന്നടിഞ്ഞു. ഇറാനെതിരെ അമേരിക്ക സൈനിക നടപടിക്ക് ഒരുങ്ങുകയാണെന്ന വാർത്തകളാണ് നിക്ഷേപകരെ മുൾമുനയിലാക്കിയത്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയർന്നുതും വിനയായി.സെൻസെക്‌സ് 1,236 പോയിന്റ് ഇടിഞ്ഞ് 82,498.14ൽ അവസാനിച്ചു. നിഫ്‌റ്റി 365 പോയിന്റ് നഷ്ടത്താേടെ 25,454.35ലേക്ക് മൂക്കുകുത്തി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരി വിലയും മൂക്കുകുത്തി. രണ്ടാഴ്ചയ്ക്കിടെ ഓഹരി വിപണിയിലുണ്ടായ ഏറ്റവും വലിയ പ്രതിദിന ഇടിവാണിത്.

അമേരിക്കയിൽ പലിശ കുറയ്ക്കുന്നതിനെ കുറിച്ച് ഫെഡറൽ റിസർവ് ഉദ്യോഗസ്ഥർക്കിടെയിൽ അഭിപ്രായ ഭിന്നത രൂക്ഷമായതും തകർച്ചയ്ക്ക് ആക്കം കൂട്ടി. ബാങ്കിംഗ്, ധനകാര്യ, റിയൽറ്റി, മീഡിയ, വാഹന, കണസ്യൂമർ ഡ്യൂറബിൾസ് തുടങ്ങിയ മേഖലകളിലെ ഓഹരികളാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്. പൊതുമേഖല എണ്ണക്കമ്പനികളായ ബി.പി.സി.എൽ, എച്ച്.പി.സി.എൽ, ഐ.ഒ.സി എന്നിവയുടെ ഓഹരി വിലയിൽ അഞ്ച് ശതമാനം ഇടിവുണ്ടായി.

ക്രൂഡോയിൽ വില കുതിക്കുന്നു

ഇറാനിൽ അമേരിക്ക സൈനിക ഇടപെടൽ നടത്തിയേക്കുമെന്ന വാർത്തകൾ ക്രൂഡോയിൽ വിലയിൽ കുതിപ്പുണ്ടാക്കി. ബ്രെന്റ് ക്രൂഡിന്റെ വില സിംഗപ്പൂർ എക്‌സ്ചേഞ്ചിൽ ബാരലിന് 71.5 ഡോളറായി ഉയർന്നു.

യുദ്ധ ഭീതി ശക്തമായതോടെ ക്രൂഡോയിൽ വില ബാരലിന് 71 ഡോളറിന് മുകളിലെത്തി.

പവൻ വില 2,240 രൂപ ഉയർന്നു

സുരക്ഷിത നിക്ഷേപമെന്ന നിലയിൽ പ്രിയമേറിയതോടെ സിംഗപ്പൂർ വിപണിയിൽ സ്വർണ വില ഔൺസിന് 4,980 ഡോളറിലേക്ക് വീണ്ടും കുതിച്ചു. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിൽ പവൻ വില രണ്ട് തവണയായി ഇന്നലെ 2,240 രൂപ ഉയർന്ന് 1,15,320 രൂപയിലെത്തി. രാവിലെ ഗ്രാമിന് 210 രൂപയും ഉച്ചയ്ക്ക് 70 രൂപയും ഉയർന്ന് 14,415 രൂപയായി.

വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തം

എ.ഐ രംഗത്തിന്റെ വളർച്ച തിരിച്ചടിയാകുമെന്ന ആശങ്കയിൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ ഐ.ടി കമ്പനികളുടെ ഓഹരികൾ വിറ്റുമാറുന്നു. രണ്ടാഴ്‌ചയ്ക്കിടെ 11,000 കോടി രൂപയുടെ ഐ.ടി ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റഴിച്ചത്.

നിക്ഷേപകരുടെ ആസ്തിയിൽ ഇന്നലെയുണ്ടായ ഇടിവ്

7.5 ലക്ഷം കോടി രൂപ