ശ്രീനാരായണഗുരു നേരിന്റെ വഴികാട്ടി: ഉപരാഷ്ട്രപതി

Friday 20 February 2026 12:00 AM IST

ന്യൂ‌ഡൽഹി: ജാതി വിഭജനം ആഴത്തിൽ വേരൂന്നിയ കാലഘട്ടത്തിലാണ് ശ്രീനാരായണഗുരു ആത്മീയ വഴികാട്ടിയായി ഉയർന്നുവന്നതെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്‌ണൻ. 'ഹിന്ദുമതത്തെ പുനർനിർമ്മിച്ച സന്യാസി: ശ്രീനാരായണഗുരുവിന്റെ ജീവിതം, പാഠങ്ങൾ, പൈതൃകം" എന്ന ശശി തരൂർ എം.പിയുടെ പുസ്‌തകം പ്രകാശനം ചെയ്‌തു സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി. ഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ സെന്ററിലായിരുന്നു ചടങ്ങ്.

മനുഷ്യകുലത്തിനായി ശ്രീനാരായണഗുരു നൽകിയ അനശ്വരമായ സംഭാവനയാണ് 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന ആത്മീയ സന്ദേശം. സമത്വം, അന്തസ്, സാർവത്രിക സാഹോദര്യം എന്നിവയ്ക്കായുള്ള വിപ്ലവകരമായ ആഹ്വാനവുമാണത്. അദ്ദേഹം ക്ഷേത്ര പ്രതിഷ്ഠകൾ നടത്തി. ജാതിഭേദമില്ലാതെ ഏവർക്കും തുറന്നുകൊടുത്തു. വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചു. ജ്ഞാനവും കാരുണ്യവും ഉപയോഗിച്ച് അനീതിയെ വെല്ലുവിളിച്ചു.

ശിവഗിരി ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട പുണ്യസ്ഥലമാണ്. അവിടെ എല്ലാവരെയും സമഭാവനയോടെ, ഏറ്റവും അന്തസാർന്ന നിലയിലാണ് കാണുന്നത്. ഇംഗ്ലീഷിൽ ആത്മീയാചാര്യന്മാരുടെ സംഭാവനകൾ വരുന്നത് ചുരുക്കമാണ്. ശ്രീനാരായണഗുരുവിനെ കുറിച്ചുള്ള ഏറ്റവും ശക്തമായ പുസ്‌തകമെഴുതിയ തരൂരിനെ അഭിനന്ദിക്കുന്നു.

ശ്രീനാരായണഗുരുവിന്റെ ദർശനങ്ങൾ ഭാവിയുടെ ബ്ലൂപ്രിന്റാണെന്ന് ശശിതരൂ‌ർ പറഞ്ഞു. അദ്ദേഹത്തിന്റെ സന്ദേശങ്ങൾ തലമുറകളെ പ്രചോദിപ്പിക്കുന്നു. കാലാതീതമാണ് ഗുരുദേവ ദർശനങ്ങൾ.

അമ്മ ലില്ലി തരൂ‌‌രും ചടങ്ങിനെത്തിയിരുന്നു. പ്രസാദകരായ അലെഫ് ബുക്ക് കമ്പനി സഹസ്ഥാപകൻ ഡേവിഡ് ഡേവിദാറും പങ്കെടുത്തു. മുൻ എം.പി പവൻ കെ.വ‌ർമ്മ, എഴുത്തുകാരൻ അശുതോഷ്, മാദ്ധ്യമപ്രവർത്തക ബർഖ ദത്ത് തുടങ്ങിയവ‌ർ പങ്കെടുത്ത പാനൽ ചർച്ചയും സംഘടിപ്പിച്ചു.