മത്സരിക്കില്ലെന്ന് കെ. ബാബു
കൊച്ചി: ആറു തവണ തൃപ്പൂണിത്തുറ എം.എൽ.എയായിരുന്ന കോൺഗ്രസ് നേതാവ് കെ. ബാബു ഇക്കുറി മത്സരിക്കില്ല. മത്സരിക്കാൻ നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും വ്യക്തിപരവും ആരോഗ്യപരവുമായ കാരണത്താലാണ് പിന്മാറുന്നതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
1991 മുതൽ ഏഴ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. 2016 ലൊഴികെ ആറു തവണയും വിജയിച്ചു. പഴയ മണ്ഡലത്തിന്റെ 73 ശതമാനവും സമീപ മണ്ഡലങ്ങളിലേക്ക് പോയെങ്കിലും വലിയ ഭൂരിപക്ഷത്തിൽ 2021ൽ മണ്ഡലം തിരികെപ്പിടിച്ചു. ഉമ്മൻ ചാണ്ടിയുടെ ഇടപെടലാണ് കഴിഞ്ഞ തവണ സീറ്റ് ലഭിക്കാൻ കാരണമായത്.പിൻഗാമി ആരാകണമെന്ന് പാർട്ടി ചോദിച്ചാൽ പറയും. ആരുടെയും പേര് പറഞ്ഞിട്ടില്ല. യു.ഡി.എഫ് വിജയിക്കും. ബിജെ.പിക്ക് രണ്ടാം സ്ഥാനം ലഭിക്കില്ല.
കോൺഗ്രസിനും യു.ഡി.എഫിനും ബാലികേറാമലയായിരുന്ന മണ്ഡലത്തിലാണ് 1991ൽ മത്സരിക്കാൻ പാർട്ടി നിയോഗിച്ചത്. സി.പി.എമ്മിന്റെ ഉറച്ച സീറ്റുകളിലൊന്നായിരുന്നു തൃപ്പൂണിത്തുറ. 'ഒന്ന് പോയി നോക്കണ"മെന്നാണ് സ്ഥാനാർത്ഥിത്വം അറിയിച്ച് എ.കെ ആന്റണി അന്ന് പറഞ്ഞത്.അഞ്ചു വർഷം ഉമ്മൻചാണ്ടി സർക്കാരിൽ മന്ത്രിയായി പ്രധാന പദ്ധതികൾ നടപ്പാക്കാൻ പ്രവർത്തിച്ചു. വിഴിഞ്ഞം തുറമുഖം, കണ്ണൂർ വിമാനത്താവളം, നെടുമ്പാശേരിയിൽ അന്താരാഷ്ട്ര ടെർമിനൽ, സോളാർ പദ്ധതി തുടങ്ങിയവ ആരംഭിച്ചത് അക്കാലത്ത്.എം.എൽ.എയെന്ന നിലയിൽ വലിയ ആക്ഷേപില്ലാതെ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്. കക്ഷി രാഷ്ട്രീയത്തിനതീതമായ പിന്തുണ ജനങ്ങൾ നൽകിയെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിന് വിമർശിച്ചാൽ കൊല്ലുമെന്ന മനസ്: സതീശൻ
തൃശൂർ: എം.എൻ. വിജയന്റെ മകന്റെ വീട്ടിൽ റീത്ത് വച്ചതിലൂടെ സി.പി.എം കാട്ടുന്നത് വിമർശിച്ചാൽ കൊല്ലുമെന്ന അസഹിഷ്ണുതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അവരുടെ അക്രമ സംസ്കാരമാണ് വ്യക്തമാകുന്നത്. ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്.വലിയൊരു ശതമാനം ഇടത് സഹയാത്രികരും യു.ഡി.എഫിനൊപ്പമാണ്. എം.എൻ.വിജയന് ഉണ്ടായ അനുഭവമാണ് അദ്ദേഹത്തിന്റെ മകനുമുണ്ടായത്. എം.പിമാർ മത്സരിക്കണമോയെന്നത് എ.ഐ.സി.സി തീരുമാനിക്കും. ഘടകകക്ഷികളുമായി ചർച്ച കഴിഞ്ഞ ശേഷം സ്ഥാനാർത്ഥികളെ തീരുമാനിച്ച് മാദ്ധ്യമങ്ങളെ അറിയിക്കും. കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിലൂടെ കേരളത്തെ അപമാനിച്ചാൽ ശക്തിയായി എതിർക്കും.