കുടവയറന്മാരുടെ സ്വന്തം നാട്!, രാജ്യത്ത് ഏറ്റവും കൂടുതൽ കേരളത്തിൽ
കൊച്ചി: രാജ്യത്തെ കുടവയറന്മാരിൽ കേരളത്തിന് ഒന്നാംസ്ഥാനം! അമിതവണ്ണത്തിൽ രണ്ടാമത്. ജനസംഖ്യാനുപാതികമായുള്ള കണക്ക് പ്രകാരമാണിത്. ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചും ഇന്ത്യ ഡയബറ്റിസും ചേർന്ന് നടത്തിയ 12 വർഷം നീണ്ട പഠനത്തിലാണ് കണ്ടെത്തൽ. സർവേ പ്രകാരം കേരളത്തിൽ 58.2% പേർക്ക് കുടവയറുണ്ട്. പഞ്ചാബ് (57.2%) രണ്ടാംസ്ഥാനത്തും ഹരിയാന (56.9%) മൂന്നാമതുമാണ്.
അമിതവണ്ണത്തിൽ ജനസംഖ്യാനുപാതികമായി പുതുച്ചേരിയാണ് ഒന്നാമത് (45.9%). കേരളം (43.6%), ഡൽഹി (41.8%) എന്നിങ്ങനെയാണ് തൊട്ടുപിന്നിൽ. ദേശീയ ശരാശരി കുടവയറിൽ 39.5%, അമിതവണ്ണത്തിൽ 28.6% എന്നിങ്ങനെയാണ്. അരവണ്ണം 90 സെന്റിമീറ്ററിൽ (35 ഇഞ്ച്) കൂടുതലുള്ള പുരുഷന്മാരും 80 സെന്റിമീറ്ററിൽ (31 ഇഞ്ച്) അധികമുള്ള സ്ത്രീകളുമാണ് ഇതിൽപ്പെടുക. പഠന റിപ്പോർട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം പാർലമെന്റിൽ വച്ചു. ഭാവിയിൽ ഇത്തരം ആരോഗ്യപ്രശ്നങ്ങൾ കൂടുമെന്നാണ് നിഗമനം.
ആരോഗ്യകരമല്ലാത്ത ഭക്ഷണരീതി, വ്യായാമക്കുറവ്, ഇരുന്ന് മേലനങ്ങാതെയുള്ള ജോലി തുടങ്ങിയവയാണ് വണ്ണത്തിനും വയറിനുമുള്ള പ്രധാന കാരണങ്ങൾ. പരിഹാരത്തിന് വ്യക്തികളാണ് മനസു വയ്‌ക്കേണ്ടതെങ്കിലും സർക്കാർ തലത്തിലുള്ള കർമ്മ പദ്ധതികളും നടന്നുവരുന്നുണ്ട്. ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിട്ടി ഒഫ് ഇന്ത്യയുടെ 'ഈറ്റ് റൈറ്റ് മൂവ്മെന്റ്", കേന്ദ്ര സർക്കാരിന്റെ 'ഫിറ്റ് ഇന്ത്യ മൂവ്മെന്റ്" എന്നിവ മുഖേന ആരോഗ്യകരമായ ഭക്ഷണരീതി, വ്യായാമത്തിന്റെ പ്രാധാന്യം എന്നിവയിൽ ബോധവത്കരണവും പ്രചാരണവും നടത്തുന്നു. നാഷണൽ പ്രോഗ്രാം ഒഫ് പ്രിവൻഷൻ ആൻഡ് കൺട്രോൾ ഒഫ് നോൺ കമ്മ്യൂണിക്കബിൾ ഡിസീസ് പ്രകാരം ആരോഗ്യമേളകൾ, യോഗാക്യാമ്പുകൾ, സൗജന്യ ചികിത്സാക്യാമ്പുകൾ തുടങ്ങിയവ നടത്തിവരുന്നുണ്ട്.
രോഗാവസ്ഥ തന്നെ
അമിതവണ്ണത്തെ ജീവിതശൈലീ പ്രശ്‌നമായല്ല, രോഗാവസ്ഥയായാണ് ആധുനിക വൈദ്യശാസ്ത്രം കാണുന്നത്. ഹൃദ്രോഗം, പ്രമേഹം, സന്ധിവേദന, ഉറക്കപ്രശ്നങ്ങൾ എന്നിവയിലേക്ക് ഇതുവഴിവയ്ക്കും. ഉപ്പ്, മധുരം, കൊഴുപ്പ്, കാർബോഹൈഡ്രേറ്റുകൾ എന്നിവ അമിതമായുള്ള ഭക്ഷണപാനീയങ്ങൾ നിയന്ത്രിക്കണം. വ്യായാനം പതിവാക്കുന്നതിനൊപ്പം മാനസിക സമ്മർദ്ദം കുറയ്ക്കുകയും മതിയായ ഉറക്കം ഉറപ്പാക്കുകയും വേണം.
ഇന്ത്യയിൽ
കുടവയറുള്ളവർ: 55 കോടി
അമിതവണ്ണക്കാർ: 40 കോടി
കേരളത്തിൽ
കുടവയറുള്ളവർ: 2 കോടി
അമിതവണ്ണം: 1.5 കോടി