കേരളത്തിലെ ഈ ക്രിക്കറ്റ് സ്‌റ്റേഡിയം പൊളിച്ച് കളയില്ല; കോടതി ഏര്‍പ്പെടുത്തിയ വിലക്ക് തുടരും

Friday 20 February 2026 12:08 AM IST

കൊച്ചി: കാസര്‍കോട് ബദിയടുക്കയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നിര്‍മ്മിച്ച ക്രിക്കറ്റ് ഗ്രൗണ്ട് പൊതു ആവശ്യമാണെന്നും സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായി കാണണമെന്നും ഹൈക്കോടതി.

കൈയേറ്റം ആരോപിച്ച് ഗ്രൗണ്ട് പൊളിച്ചുനീക്കാനുള്ള നീക്കത്തിന് കോടതി ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. വിഷയത്തില്‍ നാല് മാസത്തിനകം അന്തിമ തീരുമാനമെടുക്കാന്‍ തദ്ദേശ സ്വയംഭരണ, റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്ക് ജസ്റ്റിസ് വിജു എബ്രഹാം നിര്‍ദ്ദേശം നല്‍കി.

നിര്‍മാണവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കെ.സി.എ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. 1.09 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അസോസിയേഷന്‍ കൈയേറിയെന്ന ജില്ലാ കളക്ടറുടെ കണ്ടെത്തല്‍ ശാസ്ത്രീയ സര്‍വേയുടെ അടിസ്ഥാനത്തിലല്ലെനാണ് കെ.സി.എയുടെ വാദം.

ശാസ്ത്രീയ സര്‍വേ നടത്തണമെന്ന് അസോസിയേഷന് സര്‍ക്കാരിനോട് ആവശ്യപ്പെടാം. അപേക്ഷ ലഭിച്ചാല്‍ ബന്ധപ്പെട്ട അധികൃതര്‍ പരിഗണിക്കണം.

റിപ്പോര്‍ട്ടും സ്‌കെച്ചും സര്‍ക്കാര്‍ നേരിട്ട് പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി. തര്‍ക്കഭൂമി സംബന്ധിച്ച് അസോസിയേഷന്‍ മുന്നോട്ടുവച്ച ബദല്‍ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാകണം സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. കേരള ക്രിക്കറ്റ് അസോസിയേഷനു വേണ്ടി അഡ്വ. കെ.എന്‍. അഭിലാഷ് ഹാജരായി.