തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും എത്തിക്കുന്നു,​ ആവശ്യക്കാർ കൂടുതൽ ഇവയ്ക്ക്,​ വിലയിലും മുന്നിൽ

Friday 20 February 2026 1:25 AM IST

തൊടുപുഴ: പൊള്ളുന്ന വേനൽച്ചൂടിനൊപ്പം പഴം വിപണിയിലും വിലക്കയറ്റം. ചൂട് കടുത്തതിനൊപ്പം ഡിമാൻഡ് ഏറിയതും പഴങ്ങളുടെ ലഭ്യതക്കുറവും കാരണമാണ്. നോമ്പ് കാലം ആരംഭിച്ചതിനാൽ വില ഇനിയും കുതിക്കുമെന്നുറപ്പ്. പഴങ്ങളുടെ സീസൺ അല്ലാത്തതും വില വർധനവിന് കാരണമാണ്. ആവശ്യക്കാർ ഏറെയുള്ളത് ആപ്പിൾ, മുന്തിരി, ഓറഞ്ച്, മാമ്പഴം, തണ്ണിമത്തൻ എന്നിവയ്ക്കാണ്. ഒരു കിലോ ആപ്പിളിന് 260 മുതൽ 340വരെയാണ് വിപണിവില. മറ്റ് പഴങ്ങൾക്കും വില കൂടിയിട്ടുണ്ട്. ഇതിൽ ഭേദപ്പെട്ട വിലയുള്ളത് തണ്ണിമത്തനാണ് 25 മുതൽ 30വരെ.

ഇന്ത്യൻ ആപ്പിൾ ഇല്ലാത്തതിനാൽ ഇറാൻ, ന്യൂസിലാൻഡ് ആപ്പിളുകളാണ് വിപണിയിലുള്ളത്. ബാംഗ്ലൂർ, തമിഴ്നാട്, മൈസൂർ,ആന്ധ്ര, പൂനെ,ബോംബെ എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും പഴങ്ങൾ എത്തുന്നത്. ഇവിടങ്ങളിലെ കാലാവസ്ഥാവ്യതിയാനം കൃഷിയെ ബാധിച്ചതും വില വർദ്ധനവിന് കാരണമാണ്. ഗുണമേന്മയനുസരിച്ച് വിലയിലും മാറ്റമുണ്ട്. ഒരു കാലത്ത് നാട്ടിൽ സുലഭമായിരുന്ന പേരയ്ക്ക ഇന്ന് ന്യൂസിലാൻഡിൽ നിന്നും തായ്ലാൻഡിൽ നിന്നും ഇറക്കുമതി ചെയ്യുകയാണ്. ഇടയ്ക്ക് തമിഴ്നാട്‌പേരയ്ക്കയുണ്ടായിരുന്നെങ്കിലും വരവ് കുറഞ്ഞിട്ടുണ്ട്. മുമ്പ് 40 രൂപയ്ക്ക് ലഭിച്ചിരുന്ന പൈനാപ്പിൾ വില 70ൽ എത്തി. വാഴക്കുളം പൈനാപ്പിളാണ് വിപണിയിലുള്ളത്.

 വിപണി വില ആപ്പിൾ: 260 - 340

മുന്തിരി: 80 - 200

ഓറഞ്ച്: 100 - 110

മുസംബി: 60 - 70

മാമ്പഴം: 120 - 240

പൈനാപ്പിൾ: 70

നേന്ത്രപ്പഴം: 40

പേരയ്ക്ക: 120

പാഷൻ ഫ്രൂട്ട്: 150

കിവി: 100 - 120

തണ്ണിമത്തൻ: 25 - 30

 തണ്ണിമത്തനും വില കൂടും

വേനൽക്കാലത്ത് ആവശ്യക്കാർ കൂടുതലുള്ള തണ്ണിമത്തന് വില ഇനിയും ഉയരാൻ സാദ്ധ്യതയുണ്ട്. നിലവിൽ കിലോ വില 25 മുതൽ 30വരെയാണെങ്കിലും ചൂട് കടുക്കുന്നതോടെ ഇത് വീണ്ടും ഉയരും. തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ജില്ലയിലേക്ക് തണ്ണിമത്തൻ എത്തുന്നത്.

''ചൂട് കൂടിയതോടെ പഴങ്ങളുടെ ലഭ്യത കുറഞ്ഞിട്ടുണ്ട്‌. നോമ്പ് കാലമായതിനാൽ വില ഇനിയും ഉയരാൻ സാദ്ധ്യതയുണ്ട്'' ഷെരീഫ് ( ഫ്രൂട്ട്സ് മർച്ചന്റ് )